ചെന്നൈ: കൂടുതൽ കപ്പലുകളെ അണിനിരത്തി കാണാതായ വ്യോമസേനാ വിനാനത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. കലുഷിതമായ സമുദ്രവും കാലവർഷവും രക്ഷാ ദൗത്യത്തിന് വെല്ലുവിളിയാകുന്നു. ഉപഗ്രഹ നിരീക്ഷണത്തിനായി ഐ.എസ്.ആർ.ഒയും രംഗത്ത്.
രണ്ട് ദിവസം മുൻപ് യാത്രക്കിടെ കാണാതായ വ്യോമസേനാ വിമാനത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. മോശം കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ താത്കാലികമായി നിർത്തി വച്ചെങ്കിലും കാലാവസ്ഥ നേരിയ തോതിൽ മെച്ചപ്പെട്ടതോടെ രക്ഷാ ദൗത്യം പുനരാരംഭിച്ചു. കൂടുതൽ കപ്പലുകളെ പങ്കെടുപ്പിച്ച് രക്ഷാ ദൗത്യം ഊർജ്ജിതപെട്ടുത്തിയതായി കിഴക്കൻ നാവിക കമാൻഡർ എച്.സി.എസ്.ബിഷ്ട് പറഞ്ഞു.
അതേ സമയം കലുഷിതമായ സമുദ്രവും കാലവർഷവും രക്ഷാ പ്രവർത്തകർക്ക് വെല്ലുവിളിയാകുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഐ.എസ്.ആർ.ഒയേയും ഏകോപിപ്പിച്ചുള്ള രക്ഷാ ദൗത്യമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വിമാനം അപ്രത്യക്ഷമായെന്ന് കരുതുന്ന മേഖലകളുടെ ഉപഗ്രഹ ചിത്രങ്ങൾക്കും നിരീക്ഷണത്തിനുമാണ് ഐ.എസ്.ആർഒയുടെ ഭൂതല നിരീക്ഷണ ഉപഗ്രഹമായ റിസാറ്റിന്റെ സേവനം ഉപയോഗിക്കുന്നത്.
അതേ സമയം വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും ബന്ധുക്കളുമായി ബന്ധപെട്ട് കേന്ദ്ര പ്രതിരോധമന്ത്രാലയം സ്ഥിഗതികൾ ധരിപ്പിച്ചു. സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയാൽ അറിയിക്കണമെന്നും സമുദ്രത്തിൽ സൂക്ഷ്മനിരീക്ഷണം നടത്തണമെന്നും ബംഗാൾ ഉൾക്കടലിലൂടെ സഞ്ചരിക്കുന്ന വാണിജ്യക്കപ്പലുകൾക്ക് ചെന്നൈയിലെ മാരിടൈം റെസ്ക്യു സെന്റർ നിർദ്ദേശം നൽകിയിട്ടുണ്ട്.