തിരുവനന്തപുരം : ഇന്ത്യയെ ആഗോള സമുദ്ര ഭൂപടത്തിൽ എത്തിക്കാനുള്ള പദ്ധതികളുമായി അദാനി ഗ്രൂപ്പ് . വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്‌മെൻ്റ് തുറമുഖമായി പ്രവർത്തിക്കുന്നതിന് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ട് . ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമായിരിക്കും ഇത്.
വിഴിഞ്ഞത്തുനിന്ന് പ്രവർത്തനം തുടങ്ങാൻ പ്രമുഖ രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്. മേയില്‍ തുറമുഖത്തിന്‍റെ ട്രയൽ റൺ നടക്കും. ബാർജിൽ 30 കണ്ടെയ്നറുകൾ എത്തിച്ചാകും തുറമുഖത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണ പ്രവർത്തനം 2028 ൽ പൂർത്തിയാക്കും. പതിനായിരം കോടിയാണ് അദാനി ഗ്രൂപ്പ് ഇതിനായി നിക്ഷേപിക്കുന്നത്.
ഒരു കപ്പലിൽ നിന്നുള്ള ചരക്ക് അതിന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള വഴിയിൽ മറ്റൊരു കപ്പലിലേക്ക് മാറ്റുന്ന ട്രാൻസിറ്റ് ഹബ്ബാണ് ട്രാൻസ്ഷിപ്പ്മെൻ്റ് പോർട്ട്. കയറ്റുമതി ചെലവും സമയവും ലാഭിക്കുന്ന രീതിയിൽ വലിയ മദർ ഷിപ്പുകളിലേക്ക് ചെറിയ കാർഗോകൾ കൈമാറുന്നതിനാണ് ട്രാൻസ്ഷിപ്പ്മെൻ്റ് പോർട്ട് പ്രയോജനപ്പെടുന്നത് . ലോകത്തിലെ എല്ലാ തുറമുഖങ്ങളും നേരിട്ട് ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ, ട്രാൻസ്ഷിപ്പ്മെൻ്റ് പോർട്ടുകൾ ആവശ്യമാണ്.
സിംഗപ്പൂർ, ഷാങ്ഹായ്, ഷെൻഷെൻ, ബുസാൻ, ഹോങ്കോംഗ് എന്നിവ ലോകത്തിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖങ്ങളിൽ ഉൾപ്പെടുന്നു.സൂയസ് കനാലിനും മലാക്ക കടലിടുക്കിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറമുഖം ഇന്ത്യയെ ആഗോള ആഗോള സമുദ്ര ഭൂപടത്തിൽ എത്തിക്കും .
ഈ തുറമുഖത്തിലൂടെ, കണ്ടെയ്‌നർ, ചരക്ക് ഗതാഗതം വർധിപ്പിച്ചുകൊണ്ട് ഇന്ത്യയ്‌ക്ക് അൾട്രാ ലാർജ് കണ്ടെയ്‌നർ, ചരക്ക് കപ്പലുകൾ എന്നിവയെ ആകർഷിക്കാൻ കഴിയും. ലോകോത്തര മെഗാ തുറമുഖങ്ങളും ട്രാൻസ്ഷിപ്പ്മെൻ്റ് ഹബുകളും വികസിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും ലക്ഷ്യമിട്ടുള്ള മാരിടൈം ഇന്ത്യ വിഷൻ 2030 എന്ന പദ്ധതി ലക്ഷ്യമിട്ടാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. ചൈനയ്‌ക്ക് ബദൽ ഉൽപ്പാദന കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങൾക്ക് ഈ തുറമുഖം ഊർജം പകരും.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളെ ഈ തുറമുഖം ആകർഷിക്കും. നിലവിൽ ചൈന ആധിപത്യം പുലർത്തുന്ന അന്താരാഷ്‌ട്ര സമുദ്ര വ്യാപാരത്തിന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കാൻ ഇന്ത്യയ്‌ക്കാകുമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് .ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾ ഇന്ത്യയെ ഒഴിവാക്കിയിരുന്നത് തുറമുഖങ്ങൾക്ക് അത്തരം കപ്പലുകൾ കൈകാര്യം ചെയ്യാൻ മതിയായ ആഴമില്ലാത്തതിനാലും അയൽ തുറമുഖങ്ങളായ കൊളംബോ, ദുബായ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ ഡോക്കിംഗ് നടത്തുന്നതിനാലുമായിരുന്നു.
നിലവിൽ, ഇന്ത്യയുടെ ട്രാൻസ്ഷിപ്പ് ചരക്കിന്റെ 75% കൈകാര്യം ചെയ്യുന്നത് ഇന്ത്യയ്‌ക്ക് പുറത്തുള്ള തുറമുഖങ്ങളിലാണ്. കൊളംബോ, സിംഗപ്പൂർ, മലേഷ്യയിലെ ക്ലാങ് എന്നിവ ഈ ചരക്കിന്റെ 85 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നു, അതിൽ പകുതിയിലേറെയും കൊളംബോ തുറമുഖത്താണ് കൈകാര്യം ചെയ്യുന്നത്.
എന്നാൽ ഇന്ന് ഇന്ത്യ കൂടുതൽ ട്രാൻസ്ഷിപ്പ്മെൻ്റ് ഹബുകൾ ആസൂത്രണം ചെയ്യുന്നു. ബംഗാൾ ഉൾക്കടലിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ 41,000 കോടി രൂപ ചെലവിൽ മറ്റൊരു അന്താരാഷ്‌ട്ര ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖ പദ്ധതി സർക്കാർ ആസൂത്രണം ചെയ്യുന്നു. തുറമുഖത്തിന് പ്രതിവർഷം 16 ദശലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ആത്യന്തിക ശേഷിയുണ്ടാകും, ആദ്യ ഘട്ടത്തിൽ 18,000 കോടി രൂപ ചെലവിൽ തുടങ്ങുന്ന ഈ പദ്ധതി 2028 ഓടെ കമ്മീഷൻ ചെയ്യും.