ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെയും വീഴ്‌ത്തി വിജയക്കുതിപ്പ് തുടർന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. നായകൻ സഞ്ജുവും ധ്രുവ് ജുറേലും കളംനിറഞ്ഞ മത്സരത്തിൽ ഏഴുവിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ലക്‌നൗ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19 ഓവറിലാണ് രാജസ്ഥാൻ മറികടന്നത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി പോയിന്റ് പട്ടികയിൽ തലപ്പത്ത് തന്നെയാണ് ടീം.
ഓപ്പണർമാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും മികച്ച തുടക്കമാണ് രാജസ്ഥാന് നൽകിയത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 60 റൺസാണ് സ്‌കോർ ബോർഡിൽ ചേർത്തത്. ജോസ് ബട്‌ലറുടെ വിക്കറ്റാണ് 5.5 ഓവറിൽ രാജസ്ഥാന് ആദ്യം നഷ്ടമായത്. 34 റൺസെടുത്ത താരത്തെ യഷ് താക്കൂർ ബൗൾഡാക്കുകയായിരുന്നു. നാലു ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 24 റൺസെടുത്ത് ജയ്‌സ്വാളും, 14 റൺസെടുത്ത് റിയാൻ പരാഗും ഇന്നിംഗ്‌സിന് കൂടാരം കയറി.
നാലാം വിക്കറ്റിൽ സഞ്ജുവും- ജുറേലും ചേർന്ന് പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് രാജസ്ഥാന്റെ വിജയത്തിന്റെ നട്ടെല്ല്. 121 റൺസാണ് ഇരുവരും ചേർന്ന് ടീമിനായി നേടിയത്. 28 പന്തിൽ നിന്ന് അർദ്ധ സെഞ്ചറി നേടിയ സഞ്ജുവിന്റെ സീസണിലെ നാലാം അർദ്ധ ശതകമാണിത്. ഏഴു ഫോറും നാലു സിക്‌സും സഹിതം 71 റൺസുമായി സഞ്ജുവും 52 റൺസുമായി ജുറേലും രാജസ്ഥാൻ നിരയിൽ പുറത്താകാതെ നിന്നു.
ലക്‌നൗവിനായി മാർകസ് സ്റ്റോയ്‌നിസ്, യഷ് താക്കൂർ ,അമിത് മിശ്ര എന്നിവർ ഒരു വിക്കറ്റ് വീതം നേടി.