മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിൽ മഹാരാഷ്‌ട്രയിൽ വോട്ടിങ് ശതമാനം കുറഞ്ഞതായി കണക്കുകൾ. മഹാരാഷ്‌ട്രയിലെ എട്ട് മണ്ഡലങ്ങളിൽ 53.51 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
വിദർഭയിലെ (കിഴക്കൻ മഹാരാഷ്‌ട്ര) അകോല, അമരാവതി, ബുൽധാന, വാർധ, യവത്മാൽ-വാഷിം സീറ്റുകളിലും മധ്യ മറാത്ത്വാഡ മേഖലയിലെ ഹിംഗോലി, നന്ദേഡ്, പർഭാനി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. വാർധയിൽ 56.66 ശതമാനവും അമരാവതിയിൽ 54.50, യവത്മാൽ-വാഷിം 54.04, പർഭാനി 53.79, അകോല 52.49, നന്ദേഡ് 52.47, ബുൽധാന 52.24, ഹിംഗോളി 52.03 എന്നിങ്ങനെയാണ് പോളിംഗ്.
ബുൽധാനയിൽ 21, അകോളയിൽ 15, അമരാവതിയിൽ 37, വാർധയിൽ 24, യവത്മാൽ-വാഷിമിൽ 17, ഹിംഗോളിയിൽ 33, നന്ദേഡിൽ 23, പർഭനിൽ 34 എന്നിങ്ങനെ ആകെ 204 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. രണ്ടാം ഘട്ടത്തിൽ പോളിംഗ് കുറഞ്ഞത് പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഏപ്രിൽ 19 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ നാഗ്പൂർ, രാംടെക്, ഭണ്ഡാര-ഗോണ്ടിയ, ഗഡ്ചിരോളി-ചിമൂർ, ചന്ദ്രപൂർ എന്നീ അഞ്ച് സീറ്റുകളിൽ 63.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.