ന്യൂഡൽഹി: കാണാതായ വ്യോമസേനാവിമാനത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ചില വസ്തുക്കൾ ദൗത്യസംഘത്തിനു ലഭിച്ചു. ഔദ്യോഗികമായി സ്ഥിരീകരിക്കാനാവാത്ത ചില സൂചനകൾ ലഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പറഞ്ഞു.
സർവ്വ സന്നാഹങ്ങളുമായി ബംഗാൾ ഉൾക്കടലിൽ കാണാതായ വ്യോമസേനാ വിമാനത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ആകാശ മാർഗവും, ജലമാർഗവുമുള്ള തിരച്ചിലിനിടയ്ക്ക് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ചില വസ്തുകൾ ദൗത്യ സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്. എന്നാൽ ഇതിന് വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ സ്ഥിരീകരണം നൽകിയിട്ടില്ല. ഓറഞ്ച് നിറത്തിലുള്ള വസ്തുക്കളാണ് സംഘത്തിന് ലഭിച്ചത്. സൂക്ഷ്മ പരിശോധനയിലൂടെ മാത്രമേ ഇത് കാണാതായ വിമാനത്തിലേത് തന്നെയാണോ എന്ന് ഉറപ്പിക്കാനാകൂ.
കഴിഞ്ഞ ദിവസവും വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ചില ലോഹ ഭാഗങ്ങൾ ദൗത്യസംഘം കണ്ടെത്തി നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. തുടർന്ന് ഇവ കണാതായ വിമാനത്തിന്റേതല്ലെന്ന് സൂക്ഷ്മ പരിശോധനയിൽ തെളിഞ്ഞു. എന്നാൽ കാണാതായ വിമാനത്തെ സംബന്ധിച്ച് ഔദ്യോഗികമായി ഇപ്പോൾ സ്ഥിരീകരിക്കാനാവാത്ത നാലോ അഞ്ചോ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ സൂചിപ്പിച്ചു.
ഈ വിഷയം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി രാജ്യസഭയിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സാദ്ധ്യമായ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി ഇന്നലെ രാവിലെ വ്യക്തമാക്കിയിരുന്നു. കടലിൽ രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ആകാശമാർഗവും 26000 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കപ്പൽ മാർഗവുമാണ് ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുന്നത്. ആഴക്കടൽ ഗവേഷണ കപ്പലായ സാഗർ നിധിയും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.