ഇന്ന് കർക്കിടക വാവ്. പിതൃസ്മരണയിൽ ശ്രാദ്ധമൂട്ടിയും ക്ഷേത്രദർശനം നടത്തിയും പതിനായിരങ്ങൾ ഈ അമാവാസി നാളിൽ സായൂജ്യമടയുന്നു. ദക്ഷിണായനം ആരംഭിക്കുന്നത് കർക്കിടകത്തിലാണ്. പിതൃ ലോകം തുറക്കുന്നതും കർക്കിടകത്തിലാണെന്നാണ് വിശ്വാസം. രാശിചക്രത്തിൽ നാലാമത്തെ രാശിയാണ് കർക്കിടകം. നാലാമിടം മാതാവിന്‍റെ സ്ഥാനമായാണ് കണക്കാക്കുന്നത് .
കർക്കിടക രാശിയുടെ അധിപനായ ചന്ദ്രന്‍റെ ക്ഷേത്രത്തിൽ പിതൃകാരകനായ സൂര്യൻ എത്തിച്ചേരുന്ന ദിവസമാണ് അമാവാസി. ഭൂമിയിൽ ജന്മമെടുക്കാൻ തേജസ്സായും പിണ്ഡമായും സഹായിച്ച മാതാപിതാക്കളെ സ്മരിക്കാനും അവരുടെ പൂർവ്വികർക്ക് ബലി അർപ്പിക്കാനും ഇതിലും ഉചിതമായ മറ്റൊരു ദിവസമില്ല.
ഗരുഡ പുരാണത്തിൽ പറയുന്നത് അന്നപാനാദികൾക്കായി പിതൃക്കൾ സന്തതികളുടെ മുന്നിലേക്കെത്തുന്നത് അമാവാസി നാളിലാണെന്നാണ്. പുരാണ പ്രകാരം ഒരു മനുഷ്യ ജന്മത്തിൽ 40 തലമുറയുടെ ഗുണ- ദോഷങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുമെന്ന് പറയപ്പെടുന്നു. അതു കൊണ്ടു തന്നെ കർക്കിടകത്തിലെ അമാവാസി നാളിൽ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടിയാൽ സന്തതി പരമ്പരകൾക്കു വരെ അതിന്‍റെ പുണ്യം ലഭിക്കുമെന്നാണ് സങ്കൽപം.
കേരളത്തിൽ വർക്കല പാപനാശം, തിരുനാവായ, ശംഖുമുഖം, തിരുവല്ലം, തിരുമുല്ലവാരം, ശ്രീസുന്ദരേശ്വര ക്ഷേത്രം, തൃക്കുന്നപ്പുഴ ഇവയെല്ലാം പ്രധാന പിതൃതർപ്പണ ഘട്ടുകളാണ്. ഒരുപാടു ഐതിഹ്യങ്ങൾ പറയപ്പെടുന്നുണ്ടെങ്കിലും പരശുരാമനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിനാണ് ഏറ്റവും പ്രചാരം. പരശുരാമൻ പിതാവിന്‍റെ ആജ്ഞ നിറവേറ്റാനായി സ്വന്തം മാതാവിന്‍റെ ശിരസ്സ് മഴുവിനാൽ അറുത്തു. പിതാവിന്‍റെ ഇംഗിതം നിറവേറ്റിയതിനുള്ള വരമായി മാതാവിനെ പുനരുജ്ജീവിപ്പിക്കണമെന്ന പരശുരാമന്‍റെ ആഗ്രഹവും സാധിച്ചു. എന്നാൽ താൻ മാതാവിനോടു ചെയ്തുപോയ കർമ്മത്തിന്‍റെ മോചനത്തിനായി ഏഴു സ്നാനഘട്ടങ്ങളിൽ പരശുരാമൻ മുങ്ങി നിവർന്നു എന്നാണ് പറയപ്പെടുന്നത്. ഇതിന്‍റെ സ്മരണയായാണ് ബലിതർപ്പണം നടത്തുന്നതെന്നാണ് വിശ്വാസം.