കായിക രംഗത്ത് ശ്രദ്ധേയമായ പല വിജയങ്ങൾക്കും അവകാശികളാണ് ഇന്ത്യൻ താരങ്ങൾ. എന്നാൽ ലോക കായിക മാമാങ്കമായ ഒളിമ്പിക്സിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യക്ക് ഇനിയുമായിട്ടില്ല. എന്നാൽ ചരിത്രം തിരുത്താനായി 118 താരങ്ങളുമായാണ് ടീം ഇന്ത്യ ഇത്തവണത്തെ ഒളിമ്പിക്സിന് റിയോയിലേക്ക് തിരിക്കുന്നത്.
സമ്പന്നമായ താരനിരയുമായാണ് ബ്രസീലിലെ റിയോ ഡി ജനീറോയിലേക്ക് ഇന്ത്യയെത്തുന്നത്. ഒൻപത് സ്വർണവും ആറ് വെള്ളിയും പതിനൊന്ന് വെങ്കലവുമാണ് ഒളിമ്പിക്സിൽ ഇതുവരെയുള്ള ഇന്ത്യയുടെ സമ്പാദ്യം. ഹോക്കിയിൽ 1928ലെ ആംസ്റ്റർഡാം ഒളിമ്പിക്സിലായിരുന്നു നമ്മുടെ ആദ്യ സുവർണനേട്ടം. പിന്നീടങ്ങോട്ട് ആറ് ഒളിമ്പിക്സുകളിൽ ഹോക്കിയിൽ ഇന്ത്യക്ക് എതിരാളികൾ ഇല്ലായിരുന്നു. ഒളിമ്പിക്സ് ചരിത്രത്തിൽ വ്യക്തിഗത ഇനങ്ങളിൽ ഇന്ത്യ ഒരു സ്വർണം മാത്രമാണ് ഇതുവരെ നേടിയത്. 2008 ബീജിംഗ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്രയുടേത് ആയിരുന്നു ആ നേട്ടം.
ചരിത്രത്തിലാദ്യമായി 118 താരങ്ങളാണ് ഇത്തവണ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. അത്‍ലറ്റിക്സിൽ മാത്രം 36 പേർ റിയോയിലെ ട്രാക്കിലിറങ്ങുന്നു. ഷൂട്ടിങ്ങിലും ബോക്സിങ്ങിലും ഗുസ്തിയിലുമാണ് ഇന്ത്യക്ക് കൂടുതൽ സാധ്യത. സൈന നെഹ്‍വാളും സാനിയ മിർസയും മനസറിഞ്ഞ് പൊരുതിയാൽ ഇന്ത്യക്ക് പ്രതീക്ഷയ്‌ക്ക് വകയുണ്ട്. ഒളിമ്പിക്സിന് തിരിതെളിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ വർഷത്തെ പ്രകടനം ഇന്ത്യ മറികടക്കുമോയെന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്.