മിഥുൻ കല്യാണി
മൂന്നോ നാലോ വാക്കുകളിൽ വിരിയുന്ന ആശയത്തിന്റെ അപാരത. പന്തളം സ്വദേശി അജിത് കുമാറിന്റെ കവിതകളെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം. കുറിക്കുകൊള്ളുന്ന വിമർശനങ്ങളും ചിരിയും ചിന്തയും നിറക്കുന്ന ഹൈക്കു കവിതകൾ. മാറുന്ന സാമൂഹിക ചുറ്റുപാടിൽ നടക്കുന്ന അനീതികൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ, തുറന്ന വിമർശനങ്ങൾ തന്നെയാണ് അജിത്തിന്റെ ഒാരോ എഴുത്തും.
“വ്യഭിചരിക്കുന്നവരെ
ശിക്ഷിക്കാൻ നിയമമുണ്ട്.
നിയമത്തെ വ്യഭിചരിക്കുന്നവരെ
ശിക്ഷിക്കാൻ ആരുണ്ട് ? “
സോഷ്യൽ മീഡിയയിൽ എഴുതിക്കൂട്ടിയവ തുന്നിച്ചേർത്ത് “ഞാൻ നനഞ്ഞത് നീയെന്ന ഒറ്റത്തുള്ളിയുടെ പെയ്‌ത്തിൽ” എന്ന പേരിൽ ബുക്ക് പുറം ലോകത്തെത്തിക്കുകയാണ് അജിത്ത്. എഴുത്തിന്റെ മേഖലയെ ഇത്രയേറെ വിപുലീകരിക്കാൻ സാധിച്ചത് സോഷ്യൽമീഡിയയാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എല്ലാ വിഷയങ്ങളിലും കവിതയിലൂടെ തന്രേതായ ഇടപെടലുകൾ നടത്തുന്നു. ദൈനംദിന സംഭവങ്ങളടക്കം വിഷയമാവുന്ന കവിതകളിൽ സമൂഹവും പ്രണയവും വിരഹവും ഗൃഹാതുരതയുമെല്ലാം ഭാഗമാണ്.
“മാട്രിമോണിയൽ കോളത്തിൽ
ഡോക്ടറെയും എൻജീനിയറെയും
പ്രൊഫസറെയും വേണമെന്നല്ലാതെ
കൃഷിക്കാരെ വേണമെന്ന്
ഒരു പരസ്യവും കണ്ടിട്ടില്ല,
പിന്നെങ്ങനെ ചെറുപ്പക്കാർ
കൃഷിക്കാരാകും ?”
വെറും കവിതകളല്ല വരികളിൽ തീർക്കുന്ന വിസ്മയങ്ങളാണ് അജിത്തിന്റെ ഒാരോ എഴുത്തും. കവിതകളെ കുട്ടിക്കളിയായല്ല സമീപിക്കുന്നത് എന്നത് തന്നെയാണ് വരികളിൽ ഗൗരവം കൂടാൻ കാരണം.
“കരയാതെ വച്ച
കണ്ണുനീരാണ്
മഷിയായി മാറിയതും
ഞാൻ മുക്കി എഴുതിയതും”
വരികളിൽ ഭൂരിഭാഗവും നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നവയാണ്.
“സ്ത്രീ രത്നമെന്ന്
വിളിക്കുന്നത് കൊണ്ടാണോ
സത്രീ വിൽപ്പനച്ചരക്കാവുന്നതും
അടച്ചുപൂട്ടി വയക്കപ്പെടുന്നതും”
ആശങ്ങൾ വിസ്മയം തീർക്കുന്ന പരസ്യമേഖലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ കവിതകളിൽ അതും ഏറെ സഹായിച്ചിട്ടുണ്ട്. ചെറിയ വരികൾ കൊണ്ട് വലിയ കവിതകൾ ഉണ്ടാകുന്ന ഹൈക്കു സങ്കേതത്തിൽ അജിത്തിന്റെ മാജിക്കുകൾ എനിയും പ്രതീക്ഷിക്കാം.