മധാപ്പൂർ: മാൻഹോളിൽ കുടുങ്ങി ഹൈദരാബാദ് മെട്രോ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിലെ നാലു കരാർ തൊഴിലാളികൾ മരിച്ചു. അഴുക്കു ചാലിന്റെ മാൻഹോളിൽ ക്ലീനിംഗ് ജോലികൾക്കായിറങ്ങിയ ഇവർ വിഷവാതകം ശ്വസിച്ചാണ് മരിച്ചത്.
മാൻഹോളിൽ ശുചീകരണപ്രവർത്തനം നടത്തിയിരുന്ന രണ്ടു പേർ വിഷവാതകം ശ്വസിച്ച് തലചുറ്റി വീണതിനേത്തുടർന്ന് ഇവരെ രക്ഷിക്കാനിറങ്ങിയതായിരുന്നു മറ്റു രണ്ടു പേർ. ഇവരും വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലാവുകയായിരുന്നു. മാൻഹോൾ വൃത്തിയാക്കി ശീലമില്ലാത്ത തൊഴിലാളികളെയാണ് കരാറുകാരൻ ഇതിനായി നിയോഗിച്ചതെന്ന് മറ്റു തൊഴിലാളികൾ പരാതിപ്പെട്ടു.
രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസ് ജീവനക്കാരനും വിഷവാതകം ശ്വസിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. അതേസമയം യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് തൊഴിലാളികൾ മാൻഹോളിലിറങ്ങിയതെന്നും വിവരമുണ്ട്.