കുലാലമ്പൂർ : മലേഷ്യയിലെ പ്രസിദ്ധമായ ബട്ടു കേവ് സുബ്രഹ്മണ്യ ക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട മൂന്ന് ഐഎസ് ഭീകരർ അറസ്റ്റിൽ . ക്ഷേത്രത്തിന് പുറമേ പോലീസ് സ്റ്റേഷനുകളും ഉല്ലാസകേന്ദ്രങ്ങളും തകർക്കാനും ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് ഐ ജി ഖാലിദ് അബൂബക്കർ വ്യക്തമാക്കി.
ഭീകരവിരുദ്ധ സേന കഴിഞ്ഞ ആഗസ്റ്റ് 27 നും 29 നും ഇടയിലാണ് മൂന്നു പേരെയും പിടികൂടിയത്. 20 വയസ്സുള്ള രണ്ട് പേരും 27 വയസ്സുള്ള ഒരാളുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും തോക്കുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയതിനു ശേഷം സിറിയയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.
ഇസ്ളാമിക് സ്റ്റേറ്റിനു വേണ്ടി സിറിയയിൽ യുദ്ധം ചെയ്യുന്ന മൊഹമ്മദ് ജേദി എന്ന ഭീകരനാണ് ഇവരെ നിയന്ത്രിച്ചതെന്നതിന്റെ തെളിവുകൾ ലഭിച്ചതായി പോലീസ് മേധാവി വ്യക്തമാക്കി. കുലാലമ്പൂരിന് സമീപം ഒരു ബാറിൽ കഴിഞ്ഞ ജൂണിൽ നടന്ന ഗ്രനേഡ് ആക്രമണത്തിന് പിന്നിൽ ഇയാളായിരുന്നു.
സിറിയയിൽ യുദ്ധത്തിന് പോയ 68 മലേഷ്യക്കാരുടെ പാസ്പോർട്ടുകൾ അധികൃതർ റദ്ദാക്കിയിട്ടുണ്ട് . ഇതിൽ പതിനെട്ട് പേർ ഇതിനോടകം കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ.
മലേഷ്യയിലെ പ്രസിദ്ധമായ ഹിന്ദുക്ഷേത്രമാണ് ബട്ടു കേവ് ക്ഷേത്രം . സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ. തൈപ്പൂയത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങൾ നടക്കുന്ന ക്ഷേത്രമാണിത്.