മലപ്പുറം: പകർച്ചവ്യാധികൾ കാലാകാലമായി ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന മലപ്പുറം ജില്ലയിൽ നാലു നഗരസഭയിലും ആരോഗ്യ കേന്ദ്രങ്ങളില്ല. നഗരങ്ങളിലുള്ളവർക്ക് നാഷണൽ അർബൻ ഹെൽത്ത് മിഷൻ വഴി ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങാൻ പദ്ധതിയുണ്ടായിട്ടും നഗരസഭകൾ രംഗത്ത് വരാത്തതാണ് കാരണം.
പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നതിന് താൽക്കാലിക കെട്ടിടം മാത്രമാണ് നഗരസഭ ഒരുക്കേണ്ടത്. ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫ് നഴ്സുമാരെയടക്കം മുഴുവൻ സൗകര്യങ്ങളും നാഷണൽ അർബൻ മിഷൻ നൽകും. എന്നാൽ അതിനു പോലും നിലമ്പൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി തുടങ്ങിയ നഗരസഭകൾ തയ്യാറായിട്ടില്ല. താൽക്കാലിക കെട്ടിടം ഏർപ്പെടുത്താൻ ആവശ്യത്തിലധികം സമയം കേന്ദ്രസർക്കാർ നൽകിയിട്ടും നഗരസഭകൾ വിമുഖത കാണിച്ചു.
അൻപതിനായിരത്തിലധികം ജനസംഖ്യയുള്ള നഗരപ്രദേശങ്ങളിലാണ് എൻ.യു.എച്ച്.എം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ജില്ലയിൽ പുതിയതായി അനുവദിച്ച എട്ട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും ഈ നാല് നഗരസഭകളും അവഗണിച്ചതിനാൽ മറ്റ് പ്രദേശങ്ങളിലേക്ക് പോവുകയും ചെയ്തു. ഏറ്റവുമധികം പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത ജില്ലയിൽ തന്നെ നഗരസഭകൾ തുടരുന്ന നിസ്സഹകരണം കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ മാത്രമേ ഉപകരിക്കൂവെന്നുള്ള അഭിപ്രായം പൊതുസമൂഹത്തിൽ നിന്നുയരുന്നുണ്ട്.