ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്പ്വാര ജില്ലയിൽ കരസേനയുടെ വാഹനവ്യൂഹത്തിനു നേരേയുണ്ടായ തീവ്രവാദി ആക്രമണത്തിൽ മൂന്നോളം ജവാന്മാർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നു റിപ്പോർട്ടുണ്ട്.
ഇന്നു രാവിലെയാണ് സംഭവം. ഹാൻഡ്വാര ടൗണിലുള്ള ക്രാൽഗുണ്ട് എന്ന സ്ഥലത്തിനടുത്തു വച്ചായിരുന്നു സേനയുടെ വാഹനവ്യൂഹത്തിനു നേരേ അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. സൈന്യം തിരിച്ചു വെടിയുതിർത്തെങ്കിലും തീവ്രവാദികൾ രക്ഷപ്പെടുകയായിരുന്നു.
ജൂലൈ എട്ടിന് ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനു ശേഷം ഇതു രണ്ടാം പ്രാവശ്യമാണ് സേനയുടെ വാഹനവ്യൂഹത്തിനു നേരേ തീവ്രവാദി ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ മാസം സൈനിക വാഹനവ്യൂഹത്തിനു നേരേയുണ്ടായ ആക്രമണത്തിൽ രണ്ടു ജവാന്മാരും, ഒരു പൊലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
പ്രദേശത്ത് ഭീകരർക്കായി സൈന്യം വ്യാപകതിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.