ന്യൂഡൽഹി: വാടകഗർഭധാരണത്തിലൂടെ ഭാരതത്തിൽ ജനിച്ച ബ്രിട്ടീഷ് ദമ്പതികളുടെ കുഞ്ഞിന് പാസ്പോർട്ട് അനുവദിക്കാൻ ബ്രിട്ടീഷ് എംബസി തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റ്.
മെഡിക്കൽ വിസയിൽ മുംബൈയിലെത്തിയ ബ്രിട്ടീഷ് ദമ്പതികളായ ക്രിസ് ന്യൂമാനും, മിഷേൽ ന്യൂമാനുമാണ് നിയമതടസ്സം മൂലം കുട്ടിയെ സ്വദേശത്തേയ്ക്കു കൊണ്ടുപോകാനാകാതെ ദുരിതത്തിലായത്. ഇവരുടെ വിസാകാലാവധി ഒക്ടോബർ ഏഴിന് അവസാനിക്കുന്ന സാഹചര്യത്തിൽ കുട്ടിയെ അനാഥാലയത്തിൽ ആക്കി മടങ്ങേണ്ട ഗതികേടിലാണ് ദമ്പതികൾ.
അതേസമയം, മൂന്നു മാസം പ്രായമായ ഇവരുടെ ലില്ലി എന്ന കുട്ടിയ്ക്ക് എളുപ്പത്തിൽ യാത്രാരേഖകൾ തയ്യാറാക്കി നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് ബ്രിട്ടീഷ് എംബസി. വാടകഗർഭധാരണത്തിനു നിരോധനമുള്ള രാജ്യമാണ് ബ്രിട്ടൺ. അതിനാലാണ് ദമ്പതികൾ ഭാരതത്തിലെത്തുന്നത്. വാടകഗർഭധാരണത്തിന് കർശനനിരോധനമേർപ്പെടുത്തി ഇന്ത്യയിൽ നിയമം പാസാകുന്നത് ആഗസ്റ്റിൽ ആണ്. അതിനാൽ തന്നെ വിദേശത്തു നിന്നും വാടകഗർഭധാരണത്തിനായി ഇവിടെയെത്തുന്ന അവസാനദമ്പതിമാരായിരിക്കും ക്രിസ് ന്യൂമാനും, മിഷേൽ ന്യൂമാനും.
അതേസമയം, ലില്ലിയ്ക്ക് പാസ്പോർട്ട് അനുവദിക്കുന്നതിനും, ബ്രിട്ടീഷ് പൗരത്വം അനുവദിക്കുന്നതിനും ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. അതുവരെ കുട്ടിയെ ഏതെങ്കിലും അനാഥാലയത്തിൽ ഏൽപ്പിയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഈ ദമ്പതികൾ.