കണ്ണൂർ: നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്ത്തകന് അസ്ലം കൊല്ലപ്പെട്ടതിന് പിന്നിലും സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ ക്രിമിനല്‍ സംഘമാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞതോടെ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ നേതൃത്വം വീണ്ടും പ്രതിരോധത്തിലായി. സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വം നടപ്പാക്കുന്ന ഉന്മൂലന രാഷ്ട്രീയം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു എന്നതിന്റെ തെളിവായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്.
കതിരൂര്‍ മനോജ് വധക്കേസ്, ഷുക്കൂര്‍ വധക്കേസ് തുടങ്ങിയ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഗൂഢാലോചനയില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന് ഉള്‍പ്പെടെയുള്ള ജില്ലാ നേതൃത്വത്തിന്റെ പങ്ക് അന്വേഷണസംഘങ്ങൾ കണ്ടെത്തിയിരുന്നു. അയല്‍ജില്ലയായ കോഴിക്കോട് നാദാപുരത്ത് നടന്ന കൊലപാതകവും കണ്ണൂരിലെ സി.പി.എം ക്രിമിനലുകള്‍ നടപ്പാക്കിയതാണെന്ന സൂചനയാണ് പുതിയ കണ്ടെത്തലുകള്‍ നല്‍കുന്നത്.
അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനികളിലൊരാളെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂര്‍ പാട്യം സ്വദേശിയായ ഇയാള്‍ കൊലപാതക ഗൂഢാലോചനയില്‍ മുഖ്യ പങ്ക് വഹിച്ചയാളാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കൂടാതെ കണ്ണൂര്‍ ജില്ലക്കാരായ അഞ്ച് പ്രതികളെ കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊട്ടിയോടി, വടക്കുമ്പാട്, പള്ളൂർ സ്വദേശികളായ ഇവര്‍ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ തണലിലാണെന്നും വ്യക്തമായിട്ടുണ്ട്.
അസ്ലമിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ ഓടിച്ച തൊട്ടില്‍പാലം സ്വദേശി കെ.പി.രാജീവനെയും വെള്ളൂര്‍ സ്വദേശി ഷാജിയെയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലയാളിസംഘം കണ്ണൂർ സ്വദേശികളാണെന്ന് വ്യക്തമായത്. അസ്ലം വധക്കേസ് അന്വേഷണം സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലേക്ക് നീണ്ടതിന്റെ ഫലസിദ്ധി പാര്‍ട്ടി സംസ്ഥാന സമിതിയെയും ബാധിച്ചതിന്റെ സൂചനയാണ് പി.ജയരാജന് പാര്‍ട്ടി നേതൃത്വം നല്കിയ താക്കീത്.