ഭോപാൽ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരം ലഭിച്ചാൽ അഞ്ച് വർഷം കൊണ്ട് അഞ്ച് പ്രധാനമന്ത്രിമാർ ഉണ്ടാകും. ഓരോ വർഷവും ഓരോ പ്രധാനമന്ത്രിയെന്നതാണ് ഇൻഡി സഖ്യത്തിന്റെ ഫോർമുലയെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസിന് ഏറെ പ്രിയമുള്ള പാർട്ടിയാണ് ഡിഎംകെ. അവർ സനാതന ധർമ്മത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ചാണ് അവഹേളിച്ചത്. സനാതന ധർമ്മത്തെ തള്ളിപ്പറയുന്നവരെ ഇൻഡി സഖ്യം ആദരിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മഹാരാഷ്‌ട്രയിലെ കോലാപൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോക്സഭയിൽ മൂന്നക്ക സീറ്റുപോലും ലഭിക്കാത്ത അവർ സർക്കാർ രൂപീകരിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നാണ് കർണാടകയിലും തമിഴ്നാട്ടിലുമടക്കം പ്രസംഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും ഇൻഡി സഖ്യവും ദേശീയ വിരുദ്ധതയും വിദ്വേഷവും വിതരണം ചെയ്യുകയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു. എന്നാൽ ഇതിലൊന്നും ജനങ്ങൾ വഞ്ചിതരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസനത്തിൽ എൻഡിഎയുടെ റെക്കോർഡിന് ഏഴയലത്ത് പോലും എത്താൻ സാധിച്ചില്ലെന്ന് കോൺഗ്രസിന് മനസിലായതോടെ അവർ നയം മാറ്റി. രാജ്യവിരുദ്ധ അജണ്ടകളും പ്രീണനവുമാണ് ഇൻഡി സഖ്യം പിന്തുടരുന്നത്. കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നതാണ് കോൺഗ്രസിന്റെ പുതിയ അജണ്ടയെന്നും നരേന്ദ്ര മോദി പറഞ്ഞു.