മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു മുസ്ലീം സ്ഥാനാർത്ഥിയെ പോലും കോൺഗ്രസ് പരിഗണിച്ചില്ലെന്ന ആരോപണവുമായി മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ മുഹമ്മദ് ആരിഫ് നസീം ഖാൻ. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ (എംവിഎ) അവഗണന അംഗീകരിക്കാനാവില്ലെന്നും അതിനാൽ പ്രചാരണ സമിതിയിൽ നിന്ന് രാജിവെക്കുന്നതായും അറിയിച്ച് അദ്ദേഹം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു.
മഹാരാഷ്ട്രയിലെ 48 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പക്ഷേ ഒരു മുസ്ലീം സ്ഥാനാർത്ഥിയെ പോലും പാർലമെന്റിലേക്ക് മത്സരിപ്പിക്കാൻ എംവിഎ തയ്യാറായില്ല. ഒരു മുസ്ലീം സ്ഥാനാർത്ഥിയെയെങ്കിലും കോൺഗ്രസ് നോമിനേറ്റ് ചെയ്യുമെന്ന് മുസ്ലീം സംഘടനകളും പാർട്ടി പ്രവർത്തകരും കരുതിയിരുന്നുവെന്നും അദ്ദേഹം ഖാർഗെയ്ക്ക് അയച്ച കത്തിൽ പറയുന്നു. 17 സീറ്റിലാണ് സംസ്ഥാനത്ത് കോൺഗ്രസ് മത്സരിക്കുന്നത്.
പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിലൂടെയല്ല കോൺഗ്രസ് ഇന്ന് സഞ്ചരിക്കുന്നത്. എന്തുകൊണ്ട് തങ്ങളെ അവഗണിച്ചു എന്നാണ് ന്യൂനപക്ഷ സംഘടനകളും പാർട്ടി പ്രവർത്തകരും തന്നോട് ചോദിക്കുന്നതെന്നും ആരിഫ് പറഞ്ഞു. മത്സരിക്കാനായി മുംബൈ നോർത്ത് സെൻട്രൽ സീറ്റ് ആരിഫ് നസീം ഖാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോൺഗ്രസ് നിഷേധിച്ചിരുന്നു. പാർട്ടി സിറ്റി യൂണിറ്റ് പ്രസിഡന്റ് വർഷ ഗെയ്ത്വാതിനെയാണ് പകരം മത്സരിപ്പിക്കുന്നത്.