ബ്രസ്സൽസ് : പാക് അധീന കശ്മീരിൽ ഭാരതം നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ പിന്തുണച്ച് യൂറോപ്യൻ പാർലമെന്റും . ഭീകരവാദത്തിനെതിരെ ഭാരതം നൽകുന്നത് ശക്തമായ സന്ദേശമാണെന്നും അന്താരാഷ്ട്ര സമൂഹം ഈ നടപടിയെ പിന്തുണയ്ക്കണമെന്നും യൂറോപ്യൻ പാർലമെന്റ് ഉപാദ്ധ്യക്ഷൻ റിസാർഡ് സ്കാർനെക്കി ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കി.
നരേന്ദ്രമോദി സർക്കാരിന്റെയും സൈന്യത്തിന്റെയും സുശക്തവും വിദഗ്ദ്ധവുമായ നീക്കമായിരുന്നു പാക് അധീന കശ്മീരിലെ സർജിക്കൽ സ്ട്രൈക്കിലൂടെ വെളിവായത് . പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള തീവ്രവാദത്തെ ഇനിയൊരിക്കലും സഹിക്കാൻ തയ്യാറല്ലെന്നുള്ള ശക്തമായ സന്ദേശമാണ് ഇന്ത്യ നൽകിയത്.
സർജിക്കൽ സ്ട്രൈക്ക് പത്താൻ കോട്ടിലും ഉറിയിലും നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായിരുന്നു. പാക് തീവ്രവാദ സംഘങ്ങളാണ് ഈ ആക്രമണം നടത്തിയത്. തീവ്രവാദികൾക്കെതിരെയുള്ള ആക്രമണം പാകിസ്ഥാനെതിരെ ഉള്ള ആക്രമണമായി കണക്കാക്കാൻ കഴിയില്ല . അത് ഇന്ത്യ വ്യക്തമാക്കിയിട്ടുമുണ്ട് . സ്കാർനെക്കി പറഞ്ഞു.
പാകിസ്ഥാനെതിരെ രൂക്ഷ വിമർശനമാണ് സ്കാർനെക്കി ലേഖനത്തിലുടനീളം നടത്തിയത്. യൂറോപ്പിൽ വർദ്ധിച്ചു വരുന്ന ഭീകരവാദത്തിന് പിന്നിൽ പാകിസ്ഥാന് പങ്കുണ്ട് . നിരവധി പാക് യുവാക്കൾ യൂറോപ്പിലെ ഭീകരവാദ സംഘങ്ങളിൽ അംഗമാകുന്നുണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹഖാനി ശൃംഖലയുമായും അഫ്ഗാൻ താലിബാനുമായും പാകിസ്ഥാനുള്ള ബന്ധം എല്ലാവർക്കും അറിയുന്ന കാര്യമാണ് . ഹിസ്ബുൾ മുജാഹിദ്ദീൻ ഉൾപ്പെടെയുള്ള പാക് ഭീകരസംഘടനകൾ യൂറോപ്യൻ യൂണിയന്റെ തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭീകരവാദികൾക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടിന് അന്താരാഷ്ട്ര സമൂഹം ഇന്ത്യക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഭീകരവാദികൾ നാളെ യൂറോപ്പിനെയും ആക്രമിക്കും. തങ്ങളുടെ മണ്ണിൽ വളരുന്ന തീവ്രവാദ സംഘങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു