ശ്രീനഗർ : ഹന്ദ് വാരയിൽ സൈനിക ക്യാമ്പിനു നേരേ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വൻ ആയുധ സന്നാഹവുമായി അതിർത്തി കടന്നെത്തിയ ഭീകരർ സൈനിക പോസ്റ്റിന് നേരേ ആക്രമണം നടത്തുകയായിരുന്നു. മൂന്ന് ഭീകരരും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന് സൈന്യം വ്യക്തമാക്കി.
ഉറി ആക്രമണത്തിനു ശേഷം സൈന്യം അതീവ ജാഗ്രതയിലായിരുന്നത് കൊണ്ടാണ് ഭീകരാക്രമണത്തെ തകർക്കാൻ കഴിഞ്ഞത് . സൈനിക വേഷത്തിലെത്തിയ ഭീകരർ വെളുപ്പിൻ` അഞ്ച് മണിയോടെയാണ് രാഷ്‌ട്രീയ റൈഫിൾസിന്റെ ക്യാമ്പിലേക്ക് വെടിയുതിർത്തത്. സൈന്യം ഉടൻ തന്നെ തിരിച്ചടിച്ചതിനെ തുടർന്ന് ഇവർ സമീപത്തെ ആപ്പിൾ തോട്ടത്തിലേക്ക് പിൻവാങ്ങി.
സൈന്യം തിരച്ചിൽ ആരംഭിച്ചതോടെ ഒളിച്ചിരുന്ന ഭീകരർ വീണ്ടും വെടിവെപ്പ് ആരംഭിച്ചു. തുടർന്ന് മൂന്ന് ഭീകരരേയും സൈന്യം വധിക്കുകയായിരുന്നു. സർജിക്കൽ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ നിഴൽ യുദ്ധം വീണ്ടും ശക്തമാക്കിയതിന്റെ സൂചനയാണിതെന്ന് സൈന്യം കരുതുന്നു . ഇന്ത്യൻ ആക്രമണത്തിൽ ഏറ്റവും നാശം നേരിട്ടത് ലഷ്കർ ഇ തോയ്ബയ്‌ക്കായതുകൊണ്ട് കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടായേക്കുമെന്നതിനാൽ അതീവ ജാഗ്രതയിലാണ് സൈന്യം