ഹൈദരാബാദ്: മൽക്കാൻഗിരി സൈനികനടപടിയിൽ പ്രതിഷേധിച്ച് നിരോധിത ഇടതുപക്ഷ ഭീകരസംഘടനയായ സി.പി.ഐ(മാവോയിസ്റ്റ്) രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിൽ ബന്ദ് പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഇടതു ഭീകരർ ബന്ദ് പ്രഖ്യാപിച്ചിട്ടുളളത്.
മൽക്കാൻഗിരി സൈനികനടപടിയിൽ 30 ഇടതുതീവ്രവാദികളാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ആൾനാശമാണ് മൽക്കാൻഗിരിയിലുണ്ടായത്. മാവോയിസ്റ്റുകളുടെ സ്വയം പ്രഖ്യാപിത വക്താവായ പ്രതാപ്, മാവോയിസ്റ്റ് സെൻട്രൽ കമ്മറ്റിയിൽ നിന്നും പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ബന്ദ് പ്രഖ്യാപനമുളളത്.
സൈനികനടപടിയിൽ മാവോയിസ്റ്റുകൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി പ്രസ്താവനയിൽ പറയുന്നു. ആന്ധ്ര-ഒഡിഷ അതിർത്തിയിലുളള നിബിഡവനങ്ങളിലാണ് സൈനികനടപടിയുണ്ടായത്.
കഴിഞ്ഞ ദിവസം സി.പി.ഐ(മാവോയിസ്റ്റ്) ഈസ്റ്റ് ഡിവിഷൻ കമ്മറ്റി സെക്രട്ടറി കൈലാഷ് പുറത്തു വിട്ട ഓഡിയോ ടേപ്പിൽ സൈനികനടപടിയുടെ ഉത്തരവാദിത്വം ആന്ധ്രപ്രദേശിന്റെയും, ഒഡിഷയുടെയും മുഖ്യമന്ത്രിമാർക്കാണെന്ന് ആരോപിച്ചിരുന്നു.