ദുബായ്: ദുബായുടെ മുഖകവാടം ആവുന്ന “ദുബായ് ഫ്രെയിമിന്റെ” നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. ദുബായുടെ ആധുനികതയിലേക്കും, പൗരാണികതയിലേക്കും സഞ്ചരിക്കുന്ന ദുബായ് ഫ്രെയിം, സബീൽ പാർക്കിൽ 140 മീറ്റർ ഉയരത്തിലാണ് നിർമ്മിക്കുന്നത്.
എമിറേറ്റിന്റെ കണ്ണാടി എന്ന് വിളിക്കുന്ന ദുബായ് ഫ്രെയിമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി ഡയറക്ട്ർ ജനറൽ ഹുസൈൻ നാസർ ലൂത്ത അറിയിച്ചു. ഉൾഭാഗത്തെ അലങ്കാരപ്പണിയും പുറംഭാഗത്തെ ചില്ലുകൾ പിടിപ്പിക്കുന്ന ജോലികളും മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഇന്നും ഇന്നലെകളെയും പരസ്പരം ബന്ധിപ്പിക്കുകയും സ്വദേശികൾക്കും വിദേശികൾക്കും ദുബായെക്കുറിച്ചു ചരിത്രാവബോധം സൃഷ്ടിക്കുകയും ചെയ്യുകയെന്നതാണ് ദുബായ് ഫ്രെയിം സമുച്ചയം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഫ്രെയിമിന്റെ മുകളിൽ കയറി ദുബായുടെ നാലുഭാഗവും കാണാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. സബീൽ പാർക്കിലെ സ്റ്റാർ ഗേറ്റിനു സമീപമാണ് ദുബായ് ബിർവസ് എന്ന് പേരിട്ടിരിക്കുന്ന ഈ സമുച്ചയം നിർമ്മിക്കുന്നത്. 140 മീറ്റർ ഉയരത്തിലുളള ദുബായ് ബിർവാസിന്റെ നിർമ്മാണച്ചിലവ് 16 കോടി ദിർഹത്തോളം വരും. ഫ്രെയിമിൽ സന്ദർശകരെ സ്വീകരിക്കുന്ന ഹാളിൽ ഒരു ഗാലറിയും മ്യൂസിയവും ഉണ്ടാവും. ദുബായുടെ ദൃശ്യവിരുന്നും ചിത്രങ്ങളുമാണ് മ്യൂസിയത്തിൽ കാണാൻ സാധിക്കുക. കൂടാതെ ചെറു വ്യാപാര സ്ഥാപനങ്ങളും മറ്റും ഫ്രെയിമിൽ ഒരുക്കുന്നുണ്ട്.