കൊൽക്കത്ത : ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മൽസരം.സെമി സാധ്യത നിലനിർത്താൻ അത്ലറ്റികോ ഡി കൊൽക്കത്തയ്‌ക്കെതിരെ മഞ്ഞപ്പടയ്‌ക്ക് ജയിച്ചേ തീരൂ.
സെമി സ്വപ്നങ്ങൾ നെഞ്ചിലേറ്റിയാണ് ഇരുടീമുകളും ഇന്ന് കളിക്കളത്തിൽ മാറ്റുരയ്‌ക്കുന്നത്. ഏവേ മൽസരത്തിലെ തോൽവി മഞ്ഞപ്പടയുടെ മുന്നോട്ടുള്ള യാത്രയെ തളർത്തുമെന്ന് ഉറപ്പായതിനാൽ രണ്ടിലൊന്ന് തീരുമാനിച്ചാണ് പരിശീലകൻ സ്റ്റീവ് കോപ്പൽ കുട്ടികളെ ഇറക്കുന്നത്. ജയിച്ചാൽ കൊൽക്കത്തയ്‌ക്ക് സെമിസ്വപ്നം സഫലമാക്കാം. എന്നാൽ, മോശം ഗോൾ വ്യത്യാസം വിനയായ ബ്ലാസ്റ്‍റേഴ്സിന് ജയിച്ചാൽ മാത്രം പോരാ.
ജയം സെമിസ്വപ്നങ്ങളെ തീപിടിപ്പിക്കുമെന്നറിയാവുന്ന മഞ്ഞപ്പട ഉശിരൻ പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. പൂനെയ്‌ക്കെതിരെ കളിച്ച ടീമിനെ നിലനിർത്തിയാണ് കൊമ്പൻമാർ കളിക്കിറങ്ങുക. സ്വന്തം തട്ടകത്തിൽ നേടിയ തുടർച്ചയായ നാലുജയങ്ങളാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഊർജ്ജം.ഗോൾ വ്യത്യാസത്തിൽ, മഞ്ഞപ്പടയേക്കാൾ മുന്നിട്ട് നിൽക്കുന്ന കൊൽക്കത്തയ്‌ക്ക് സമനില പോലും മതി മുന്നോട്ട് കുതിക്കാൻ. പരിശീലകൻ ഹോസെ മൊളീന ലക്ഷ്യമിടുന്നത് വിജയത്തിൽ കുറഞ്ഞതൊന്നുമല്ലെങ്കിലും.
ശേഷിക്കുന്ന രണ്ട് മൽസരങ്ങളും ജയിച്ചാൽ ബ്ലാസ്റ്‍റേഴ്സിന് സെമി ഉറപ്പാണ്. എന്നാൽ ഏവേ മൽസരങ്ങളിൽ തകർന്നടിയുന്നത് അലട്ടുന്ന പ്രശനവും. കൊൽക്കത്തയിലെ രബീന്ദ്ര സരോവർ സ്റ്‍റേഡിയത്തിൽ രാത്രി 7 ന് ഈ ദൗർബല്യം മറികടക്കാൻ കൂടിയാവും കൊമ്പൻമാരുടെ വീറുറ്റ പോരാട്ടം