ന്യൂഡൽഹി : ബംഗാളിൽ സൈന്യം അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ .നോട്ട് അസാധുവാക്കലിനെതിരെ മമത നടത്തിയ പ്രതിഷേധം പാളിയതിന്റെ നിരാശയാണ് കാണിക്കുന്നതെന്ന് പരീക്കർ ലോക്സഭയിൽ പറഞ്ഞു. വർഷം തോറും നടത്തുന്ന സൈനിക പരിശീലനത്തെ മമതയും മറ്റ് പ്രതിപക്ഷ കക്ഷികളും സംശയിക്കുന്നത് നിർഭാഗ്യകരമാണെന്നും പരീക്കർ വ്യക്തമാക്കി
കഴിഞ്ഞവർഷം നവംബർ 19 , 21 തീയതികളിൽ ഇതേ പരിശീലനം നടന്നിരുന്നു . ഇപ്രാവശ്യം ഡിസംബർ 28 മുതൽ 30 വരെയാണ് പരിശീലനം നിശ്ചയിച്ചിരുന്നത് . അത് ഡിസംബർ 1 , 2 തീയതികളിലേക്ക് പുനക്രമീകരിക്കുകയാണ് ചെയ്തത് . ഉത്തരവാദപ്പെട്ടവരെ ഇക്കാര്യം സൈന്യം മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും പരീക്കർ ലോക്സഭയിൽ പറഞ്ഞു.
ടോൾ ബൂത്തുകൾ വഴി കടന്നു പോകുന്ന വലിയ വാഹനങ്ങളുടെ വിവരശേഖരണത്തിനാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്ന് മേജർ ജനറൽ സുനിൽ യാദവ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇത് എല്ലാ വർഷവും നടക്കുന്നതാണ് . മാത്രമല്ല ടോൾ ബൂത്തുകളിൽ വിന്യസിച്ചിരിക്കുന്ന സൈനികർ നിരായുധരാണെന്നും യാദവ് വ്യക്തമാക്കി. ഇത്തരം പരിശീലനങ്ങൾ കഴിഞ്ഞ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 1 വരെ ജാർഖണ്ഡിലും ഉത്തർപ്രദേശിലും ബീഹാറിലും നടന്നിട്ടുണ്ട് .
വടക്കു കിഴക്കൻ മേഖലയിൽ ഇത്തരം പരിശീലനങ്ങൾക്കായി 80 പോയിന്റുകൾ നിശ്ചയിച്ചിട്ടുണ്ട് . എല്ലാ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇത് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസുമായി സഹകരിച്ചാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.