ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി മേഖലയിൽ ഭീകരരുടെ വെടിയേറ്റ് ഒരു ഗ്രാമവാസി മരിച്ചു. മേഖലയിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിനെ തുടർന്ന് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി.
കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ ഭടന്മാർ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരേ നടത്തിയ വെടിവയ്പിൽ ഒരു ബി.എസ്.എഫ് ജവാന് പരിക്കേറ്റു. കഴിഞ്ഞ ദിവസം നുഴഞ്ഞുകയറ്റ ശ്രമം വിഫലമാക്കിയ സാംബ രാജ്യാന്തര അതിർത്തിയിൽ ഭീകരർ നിർമിച്ച തുരങ്കം കണ്ടെത്തിയ സാഹചര്യത്തിൽ ഈ മേഖലയിലെ അതിർത്തി മുഴുവൻ പരിശോധിക്കാൻ ബി.എസ്.എഫ് തീരുമാനിച്ചു.
ഇന്ത്യ നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ പുതുതായി സ്ഥാനമേറ്റ പാക് കരസേനാ മേധാവി ഖമർ ജാവേദ് ബജ്വ റാവൽപിണ്ടിയിൽ സൈനികരോടു നടത്തിയ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. കശ്മീരിൽ ഇന്ത്യൻ സേന നടത്തുന്ന അതിക്രമങ്ങളിൽനിന്നു ലോകശ്രദ്ധ അകറ്റാനാണ് ഇന്ത്യയുടെ ആക്രമണോത്സുക നിലപാടുകളെന്നു ബജ്വ പ്രസംഗിച്ചതായി പാക് ദേശീയമാദ്ധ്യമമായ ‘ഡോൺ’ ആണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനത്തിന് ശക്തമായ തിരിച്ചടി നൽകാനൊരുങ്ങുകയാണ് ഇന്ത്യ.