അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഹാക്കർമാരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഉത്തരവിട്ടു. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഹിലരി ക്ലിന്റണിന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചവരുടെ ഇ-മെയിലുകൾ ചോർത്തിയെന്ന പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ചോർത്തിയ വിവരങ്ങൾ പുറത്തുവിട്ടത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹിലരിയെ പ്രതികൂലമായി ബാധിച്ചു എന്നാണ് വിലയിരുത്തൽ.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായിരുന്ന ഹിലരി ക്ലിന്റണിന്റെ ക്യാമ്പൈൻ ചെയർമാൻ ജോൺ പൊഡെസ്റ്റയുടെ ഇമെയിലുകൾ ചോർത്തി എന്നാണ് ആരോപണം. പൊഡെസ്റ്റയുടെ ഇ-മെയിലുകൾ പിന്നീട് വിക്കിലീക്സ് പ്രസിദ്ധീകരിച്ചു.
ഹിലരിയുടെ പ്രചാരണത്തിന് ധനസമാഹരണം നടത്താൻ ഭർത്താവ് ബിൽ ക്ലിന്റണിന്റെ കൺസൾട്ടൻസി സ്ഥാപനത്തെ ഉപയോഗിച്ചു എന്ന് പൊഡെസ്റ്റയുടെ ഇ-മെയിലുകളിൽ പരാമർശമുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥി ആകുന്നതിന് മുമ്പുളള ഹിലരിയുടെ പ്രവൃത്തികളെയും ന്യായീകരിക്കേണ്ടി വരുന്നു എന്ന പരാതിയും ഇ-മെയിലുകളിൽ ഉണ്ട്.
ഇ-മെയിൽ വിവാദത്തിൽ ഹിലരി സത്യം പറയുന്നില്ലെന്ന നിരീക്ഷണവും പൊഡെസ്റ്റയുടെ ഇ-മെയിലുകളിലൂടെ വെളിപ്പെട്ടു. ഈ വിവരങ്ങൾ ചോർത്തിയത് റഷ്യൻ ഹാക്കർമാർ ആണെന്നാണ് ആരോപണം.
അമേരിക്കൻ ഫെഡറൽ സ്റ്റേറ്റുകളായ ഇല്യനോസിലെയും അരിസോണയിലെയും വോട്ടർമാരുടെ വിവരങ്ങളും റഷ്യൻ ഹാക്കർമാർ ചോർത്തി എന്നും റിപ്പോർട്ടുണ്ട്. ഇവ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ കാരണമായി എന്നും വിലയിരുത്തപ്പെടുന്നു.
എന്നാൽ, ഹാക്കിംഗ് നടന്നിട്ടില്ലെന്നായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആയിരുന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ സുഹൃത്ത് കൂടിയായ ഡോണൾഡ് ട്രംപിന്റെ നിലപാട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നിട്ട് ഒരു മാസം തികയുമ്പോഴാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.