കൊച്ചി: ഐഎസ്എല്ലിൽ രണ്ടാം തവണയാണ് കിരീടത്തിനായി കേരളാ ബ്ലാസ്റ്റേഴ്‍സും അത്‍ലറ്റികോ ഡി കൊൽക്കത്തയും ഏറ്റുമുട്ടുന്നത്.രണ്ട് വർഷം മുമ്പ് മുംബൈയിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‍സ് കൊൽക്കത്തയോട് തോറ്റത്. അന്നത്തെ തോൽവിയ്‌ക്ക് നാട്ടുകാരുടെ മുന്നിൽ പകരം വീട്ടാനാണ് ബ്ലാസ്റ്റേഴ്‍സിറങ്ങുന്നത്.
രണ്ട് വർഷം മുമ്പ് മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലെ ഇഞ്ച്വറി ടൈമിൽ കുടിച്ച കയ്പ് നീരിന് മധുര പ്രതികാരം. ഫുട്ബോളിൽ വീണ്ടുമൊരു കേരള-ബംഗാൾ പോരിന് കളമൊരുങ്ങുമ്പോൾ ആരാധകർ വെറുമൊരു ജയമല്ല സ്വപ്‍നം കാണുന്നത്. സീസണിൽ വിസ്‍മയ കുതിപ്പ് നടത്തിയ ബ്ലാസ്റ്റേഴ്സിനായി സ്റ്റീവ് കോപ്പൽ പുറത്തെടുക്കുന്ന തന്ത്രങ്ങളെ ചൊല്ലിയാണ് ഫുട്‍ബോൾ പ്രേമികൾക്ക് ആകാംക്ഷ.
നായകൻ ആരോൺ ഹ്യൂസും സെഡ്രിക് ഹെംഗ്ബർട്ടും സന്ദേശ് ജിങ്കനുമടങ്ങിയ പ്രതിരോധത്തിൽ തന്നെയാണ് പ്രതീക്ഷകളത്രയും. ഗ്രഹാം സ്റ്റാകിന് പകരം സന്ദീപ് നന്ദി തന്നെയാകും ഗോൾവലയ്‌ക്ക് താഴെ. മിഡ്ഫീൽഡ് ജനറൽമാരില്ലെങ്കിലും മധ്യനിരയിൽ കളി മെനയാൻ അസ്രാക് മെഹമ്മദ്, ദിദിയർ കാദിയോ എന്നിവർക്കൊപ്പം ഇഷ്ഫാഖ് അഹമ്മദുമുണ്ടാകും. സി.കെ വിനീത് ,കെർവൻസ് ബെൽഫോർട്ട് എന്നിവരെ മുന്നേറ്റ നിരയിൽ അണിനിരത്തുമ്പോൾ തൊട്ടുപിന്നിലാകും മുഹമ്മദ് റാഫിയുടെ സ്ഥാനം.
സീസണിൽ ഏഴ് തവണ എതിർ ഗോൾ വല ചലിപ്പിച്ച ഇയാൻ ഹ്യൂമിന്‍റെ ബൂട്ടുകളിലാണ് കൊൽക്കത്ത ഉറ്റു നോക്കുന്നത്. ജാവി ലാറ, ഹെൽഡർ പോസ്റ്റിഗ എന്നിവരിലൊരാൾ ഹ്യൂമിന് കൂട്ടാകും. മധ്യനിരയിൽ ഇന്ദ്രജാലം കാട്ടുന്നത് സ്റ്റീഫൻ പിയേഴ്‍സൺ-ജാവി ലാറ സഖ്യമാണ്.
താരപ്പൊലിമയിൽ മുൻതൂക്കം കൊൽക്കത്തയ്‌ക്ക് അവകാശപ്പെടാമെങ്കിലും കളി മികവിലൂടെ മലർത്തിയടിച്ച് കന്നിക്കിരീടമാണ് ബ്ലാസ്റ്റേഴ്‍സ് ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കിൽ ആരാധകർക്ക് മറക്കാനാവാത്ത ആഘോഷ രാവിനൊപ്പം കേരളാ ഫുട്‍ബോളിന്‍റെ ഉയർത്തെഴുന്നേൽപ്പിന് കൂടിയാവും കൊച്ചി സാക്ഷ്യം വഹിക്കുക.