ചെങ്ങന്നൂർ: സച്ചിനും, ഗാംഗുലിയ്‌ക്കും, ദ്രാവിഡിനും പറ്റാത്തത് കളിച്ച മൂന്നാം ടെസ്റ്റിൽ നേടി ശ്രദ്ധേയനായിരിക്കുകയാണ് മലയാളി താരം കരുൺ നായർ. വീരേന്ദർ സേവാഗിന് ശേഷം ഇന്ത്യയ്‌ക്ക് വേണ്ടി ട്രിപ്പിൾ സെഞ്ച്വറി നേടി കരുത്ത് കാട്ടിയിരിക്കകയാണ് കരുൺ. കരുണിന്റെ ട്രിപ്പിൾ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 759 റൺസ് എന്ന റെക്കോർഡ് സ്കോർ.
പമ്പ തിരിച്ച് നൽകിയ ജീവിതം കൊണ്ടാണ് കരുൺ ഈ ചരിത്ര നേട്ടം എത്തിപ്പിട്ച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഓണക്കാലത്ത് ജൂലായ് 17ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ കരുൺ നടത്തിയ വഴിപാട് വള്ളസദ്യക്കിടയാണ് കരുണിനും കുടുംബത്തിനും ഒരിക്കലും മറക്കാനാവാത്ത ആ സംഭവമുണ്ടായത്.
വഴിപാട് വള്ളസദ്യയ്‌ക്കായ് ക്ഷേത്രത്തിലേക്ക് തിരിച്ച കരുണും കരക്കാരും സഞ്ചരിച്ച പള്ളിയോടം പമ്പയാറ്റിൽ സത്രക്കടവിൽ മറിയുകയായിരുന്നു. വെള്ളത്തിൽ വീണ കരുൺ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. കുറച്ചുദൂരം നീന്തിയ കരുണിനെ പിന്നീട് ബോട്ടിൽ കരയ്‌ക്കെത്തിക്കുകയായിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന കരുണിന്റെ അമ്മാവൻ രാജീവ് അടക്കം രണ്ട് പേർ മരണപ്പെട്ടിരുന്നു.
ഇന്ത്യക്കാർക്ക് ചരിത്ര നേട്ടം സമ്മാനിച്ച കരുൺ ചെങ്ങന്നൂരുകാർക്ക് ഉണ്ണിയാണ്. അധികം സംസാരിക്കാനിഷ്ടപ്പെടാത്ത പ്രകൃതക്കാരനാണ് ഉണ്ണിയെന്നാണ് വീട്ടുകാരും ചെങ്ങന്നൂരുകാരും പറയുന്നത്.
1991 ഡിസംബർ 6നാണ് ചെങ്ങന്നൂർ സ്വദേശികളായ കലാധരൻ നായരുടെയും പ്രേമയുടെയും മകനായി ജോധ്പൂരിൽ ജനിച്ച കരുൺ രഞ്ജിയിൽ കർണാടക ടീമിന് വേണ്ടിയാണ് കളിക്കുന്നത്. 24കാരനായ കരുണ്‍ 2013ലാണ് കര്‍ണാടകക്കുവേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്നത്.
39 ഫസ്റ്റ് ക്ലാസ് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 51.10 ശരാശരിയിൽ 8 സെഞ്ച്വറിയും 13 അർദ്ധസെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. 328 റൺസാണ് കരുണിന്റെ ഫസ്റ്റ് ക്ലാസിലെ ഉയർന്ന സ്കോർ. ഇതിനു മുന്നേ സിംബാബ്‌വേക്കെതിരെ ഇന്ത്യയ്‌ക്കുവേണ്ടി രണ്ട് ഏകദിനത്തിലും കരുൺ കളിച്ചിട്ടുണ്ട്.
വള്ളസദ്യ നടത്താനാണ് കരുൺ അവസാനമായി നാട്ടിലെത്തിയത്. കരുണിന്റെ അമ്മയുടെ ചേച്ചിയുടെ വീടാണ് ഇപ്പോൾ ചെങ്ങന്നൂരിലുള്ളത്.
കരുണിന്‍െറ പിതാവ് കലാധരന്‍ നായര്‍ ബംഗളൂരുവില്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കല്‍, ഗാര്‍ഡനിങ് എന്നിവ കരാറെടുത്ത് നടത്തുകയാണ്. മാതാവ് പ്രേമ കെ. നായര്‍ ബംഗളൂരു ചിന്മയ സ്കൂള്‍ അധ്യാപികയാണ്.