ന്യൂഡൽഹി: നീണ്ട അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ എയർ ഇന്ത്യയിൽ സ്ഥിരം ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നു. സ്ഥിരജീവനക്കാർക്ക് രണ്ടു ശതമാനം ശമ്പളവർദ്ധനയാണ് നിലവിൽ വരിക.
കഴിഞ്ഞ സാമ്പത്തികവർഷത്തിൽ എയർ ഇന്ത്യയുടെ ലാഭം ഉയർന്നതാണ് ശമ്പളവർദ്ധന നടപ്പിലാക്കാൻ കാരണമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതും, ഏവിയേഷൻ ഫ്യുവലിന്റെ വിലയിൽ വന്ന കുറവും കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 105 കോടി രൂപയുടെ ലാഭമാണ് നേടിക്കൊടുത്തത്. യു.പി.എ ഭരണകാലം മുതലുളള കണക്കെടുത്താൽ ഈ ദശകത്തിൽ ഇതാദ്യമായാണ് എയർ ഇന്ത്യ ലാഭത്തിലെത്തുന്നത്. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് രണ്ടു ശതമാനം ശമ്പളവർദ്ധന നടപ്പാക്കുന്നതെന്ന് എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ എ. ജയചന്ദ്രൻ ജീവനക്കാരെ അറിയിച്ചു. എയർ ഇന്ത്യയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ജീവനക്കാർക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും.
എയർ ഇന്ത്യയിൽ 19,000 സ്ഥിരം ജീവനക്കാരാണ് ഇപ്പോഴുളളത്. എയർ ഇന്ത്യയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി 30,000 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്രസർക്കാർ നൽകിയത്.