തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന് നീതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. പ്രീ ബജറ്റ് ചര്‍ച്ചാഘട്ടത്തില്‍ കേരളം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. സംസ്ഥാനത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ച ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഈ ബജറ്റിലും അനുവദിച്ചില്ലെന്ന് പിണറായി വിജയന് ചൂണ്ടിക്കാട്ടി.
നിലവിലുള്ള കേന്ദ്ര പദ്ധതികള്‍ക്ക് നാമമാത്രമായ തുക നീക്കിവെച്ചതൊഴിച്ചാല്‍ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വന്‍കിട പദ്ധതികളുടെ പട്ടികയിലും കേരളമില്ല. കേന്ദ്ര സ്പോണ്‍സേഡ് പദ്ധതികള്‍ പ്രകാരമുള്ള സഹായം, സംസ്ഥാന പദ്ധതിക്കുള്ള കേന്ദ്ര സഹായം എന്നിവ വൈകിയേ സംസ്ഥാനത്തിനു കിട്ടാറുള്ളു. സംസ്ഥാനം സ്വന്തം ബജറ്റില്‍നിന്നും തുക കണ്ടെത്തി ചെലവാക്കുകയും പിന്നീട് കേന്ദ്രത്തെ സമീപിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഇതു പരിഹരിക്കാന്‍ സമയോചിതമായി സഹായം തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതും അനുവദിക്കപ്പെട്ടില്ല. കേന്ദ്ര സഹായ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനങ്ങളുടെ വായ്പാപരിധി മൊത്തം വരുമാനത്തിന്റെ മൂന്നുശതമാനം മാത്രമാണെന്ന് ധനകാര്യ ഉത്തരവാദിത്വ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. നോട്ട് പിന്‍വലിച്ചതിലൂടെ ഉണ്ടായ വൈഷമ്യം പരിഗണിച്ച് ഒരു ശതമാനം വായ്പാപരിധി ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാനഘടനാ സൗകര്യ മേഖലകളില്‍ നിക്ഷേപം ഉയര്‍ത്താനുള്ള നീക്കവുമില്ല. ന്യായയുക്തമായ സഹായവില ഉറപ്പാക്കിക്കൊണ്ടും ഇറക്കുമതിച്ചുങ്കം കൂട്ടിക്കൊണ്ടും റബ്ബര്‍ വിലസ്ഥിരത ഉറപ്പാക്കി റബ്ബര്‍ കര്‍ഷകരെ സഹായിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സേവനങ്ങളെല്ലാം ആധാര്‍ അധിഷ്ഠിതമാവുമ്പോള്‍ ആധാര്‍ പരിധിയില്‍ വരാത്ത കോടിക്കണക്കിനാളുകള്‍ ക്ഷേമ പദ്ധതികള്‍ക്ക് പുറത്താകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.