ടെഹ്റാൻ: ഇറാൻ പിടിച്ചെടുത്തയ ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പൽ എം.എസ്.സി. ഏരീസ് വിട്ടയച്ചേക്കുമെന്ന് സൂചന. കപ്പിലിലെ മലയാളികൾ അടക്കമുളള ജീവനക്കാർക്ക് കോൺസുലർ ആക്സസ് നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമിറാബ്ദൊല്ലാഹിയാൻ പറഞ്ഞു.
ഈ മാസം 13-നാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ചരക്കുകപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തത്. മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാകിസ്താൻ, ഫിലിപ്പൈൻസ്, എസ്തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. സംഘത്തിലെ ഏക വനിതയായിരുന്ന തൃശ്ശൂർ സ്വദേശി ആൻ ടെസ ജോസഫിനെ വിട്ടയച്ചിരുന്നു. കപ്പലിലെ ഡക്ക് കേഡറ്റായിരുന്നു ആൻ ടെസ ജോസഫ്.
പോർച്ചുഗീസ് പതാകയുളള കപ്പലാണ് എം.എസ്.സി. ഏരീസ്. ഇസ്രായേലി വ്യവസായി ഇയാൽ ഒഫറിന്റെ പങ്കാളിത്ത ഉടമസ്ഥതയിലുളളതാണ് കപ്പൽ. പോർച്ചുഗീസ് വിദേശകാര്യമന്ത്രി പൗലോ റേഞ്ചലുമായി നടത്തിയ സംഭാഷണത്തിൽ മാനുഷിക പരിഗണനയുടെ പേരിൽ കപ്പിലെ ജീവനക്കാരുടെ മോചനം തങ്ങളുടെ പരിഗണനയിലുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
കപ്പലിലെ ജീവനക്കാരുടെ മാതൃരാജ്യങ്ങളിലെ അംബാസഡർമാരുമായി വിവരങ്ങൾ പങ്കുവെച്ചിരുന്നുവെന്നും അവരുടെ എംബസികൾ മുഖേന തീരുമാനം അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് ഇറാനിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമുദ്രാതിർത്തി ലംഘിച്ചുവെന്ന പേരിലാണ് ഇറാൻ സൈന്യം കപ്പൽ പിടിച്ചെടുത്തത്.