ഹൈദരാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 250 വിക്കറ്റ് എന്ന റെക്കോർഡ് ഇനി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന് സ്വന്തം. ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയെയാണ് അശ്വിൻ മറികടന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ മുഷ്ഫിക്കർ റഹീമിനെ പുറത്താക്കിയാണ് അശ്വിൻ ചരിത്രനേട്ടം കൈവരിച്ചത്.
ഡെന്നിസ് ലില്ലി 48 ടെസ്റ്റുകളിൽ നിന്ന് കൈവരിച്ച നേട്ടമാണ് അശ്വിൻ 45 ടെസ്റ്റുകളിൽ നിന്ന് കൈവരിച്ചത്. 49 ടെസ്റ്റില്‍ നിന്ന് 250 വിക്കറ്റ് നേടി മൂന്നാം സ്ഥാനത്തുള്ളത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയിനാണ്.
1981 ഫബ്രുവരിയിൽ മെൽബണിൽ ഇന്ത്യക്കെതിരെയായിരുന്നു ലില്ലി ഈ നേട്ടം കൈവരിച്ചത്. 55 ടെസ്റ്റിൽ നിന്ന് 250 വീഴ്‌ത്തിയ അനിൽ കുംബ്ലൈ ആയിരുന്നു ഇന്ത്യൻ താരങ്ങളിൽ മുന്നിലുണ്ടായിരുന്നത്.
അതേസമയം ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ബംഗ്ലാദേശിന് 459 റൺസ് വിജയലക്ഷ്യം ഉയർത്തിയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ഒന്നാം ഇന്നിംഗ്സിൽ സന്ദർശകരെ 388 റൺസിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് നാല് വിക്കറ്റിന് 159 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 54 റൺസെടുത്ത ചേതേശ്വർ പൂജാര പുറത്താകാതെ നിന്നു.
ഒന്നാം ഇന്നിംഗ്സിൽ നായകൻ മുഷ്ഫിക്കർ റഹിമിന്‍റെ സെഞ്ചുറിയാണ് ബംഗ്ലദേശിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.