തിരുവനന്തപുരം: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം വിവാദമാകുന്നു. സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായിവിജയന്റെ പരാമർശമാണ് വിവാദങ്ങൾക്കും, വിമർശനങ്ങൾക്കും വഴി വച്ചത്.
സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിൽത്തന്നെ പൊലീസ് തുടരുമ്പോൾ, ഗൂഢാലോചന നടന്നിട്ടില്ലെന്ന തരത്തിലുളള മുഖ്യമന്ത്രിയുടെ പരാമർശം വ്യാപകമായ വിമർശനങ്ങൾക്കാണ് ഇതിനോടകം ഇടയാക്കിയത്. മുഖ്യമന്ത്രിയുടെ പരാമർശം ഉയർത്തിക്കാട്ടി പൾസർ സുനിയെ കസ്റ്റഡിയിൽ വിടരുതെന്നും പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു.
സംഭവത്തിൽ ആരെയോ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഗൂഢാലോചനയുണ്ടെന്ന് പൊലീസ് പറയുമ്പോൾ ആരു പറയുന്നതു വിശ്വസിക്കണമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ സ്ത്രീസുരക്ഷയുടെയും, ക്രമസമാധാനത്തിന്റെയും തകർച്ചയ്ക്കെതിരേ പി.ടി തോമസ് എം.എൽ.എയുടെ നേതൃത്വത്തിലുളള 24 മണിക്കൂർ നിരാഹാരസമരത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കുകാായിരുന്നു പ്രതിപക്ഷനേതാവ്.