ന്യൂഡൽഹി : ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ജെ എൻ യുവിൽ അഫ്സൽ ഗുരു ദിനം ആചരിച്ച ഉമർ ഖാലിദിനേയും സഹപ്രവർത്തകരേയും ഡൽഹി രംജാസ് കോളേജിൽ പ്രവേശിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച എ ബി വി പിക്ക് പിന്തുണയുമായി വിദ്യാർത്ഥികൾ . ഞങ്ങൾ എ ബി വി പിക്കൊപ്പം എന്ന ഹാഷ് ടാഗുമായി നിരവധി വിദ്യാർത്ഥികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പിന്തുണയുമായെത്തി.
കഴിഞ്ഞ ഫെബ്രുവരി 21 നായിരുന്നു രംജാസ് കോളേജിൽ ഉമർ ഖാലിദ് പങ്കെടുക്കുന്ന പരിപാടി നിശ്ചയിച്ചിരുന്നത് . എന്നാൽ ദേശദ്രോഹ ശക്തികളെ പങ്കെടുപ്പിക്കില്ലെന്ന് വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കിയതോടെ പരിപാടി മുടങ്ങി. വിദ്യാർത്ഥി യൂണിയന് പിന്തുണയുമായി എ ബി വി പി രംഗത്തെത്തി. ഇതിൽ പ്രതിഷേധിച്ച് ഐസ , എസ് എഫ് ഐ സംഘടനകളിലെ വിദ്യാർത്ഥികൾ എ ബിവിപി പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു . വിദ്യാർത്ഥിനികളുടെ വസ്ത്രം വലിച്ചു കീറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു .
എബിവിപിയുടെ നിലപാടിന് പിന്തുണ അറിയിച്ചുകൊണ്ട് വീരേന്ദ്ര സേവാഗ് അടക്കമുള്ളവർ രംഗത്തെത്തി . ദേശദ്രോഹ ശക്തികളെ ഡൽഹി സർവകലാശാലയിൽ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വിദ്യാർത്ഥികളും പിന്തുണയുമായെത്തി . സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ ഐ സപ്പോർട്ട് എബിവിപി തുടർച്ചായി ട്രെൻഡ് ചെയ്തു. എ ബി വിപിക്ക് പിന്തുണ അറിയിച്ചു കൊണ്ട് രാജ്യത്തിനൊപ്പം എന്ന തലക്കെട്ടോടെ പ്രൊഫൈൽ ചിത്രങ്ങളുമായി നിരവധി വിദ്യാർത്ഥികളാണ് പിന്തുണയറിയിച്ചത്.