തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെപ്പറ്റിയും ക്രമസമാധാന നിലയുടെ തകര്‍ച്ചയെപ്പറ്റിയും പറയാൻ മറുപടി ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി ആർഎസ്എസിനെ വിമർശിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ആർഎസ്എസിനെ വിമർശിക്കാൻ ധാരാളം പൊതുവേദികൾ ഉണ്ടെന്നിരിക്കെ അതിന് നിയമസഭയെ ഉപയോഗിച്ചത് തരംതാണ നിലപാടാണ്.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത്. പിണറായി ഭരണത്തിൽ കേരളം ക്രിമിനലുകളുടെ താവളമായി മാറിയെന്ന റിപ്പോർട്ടിൽ നിന്ന് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ആർഎസ്എസിനെ കാലില്ലാത്തവരോട് ഉപമിച്ച മുഖ്യമന്ത്രി സ്വന്തം പാർട്ടിയെപ്പറ്റി ഒന്ന് ആലോചിക്കണം. ഒന്ന് ഇഴയാൻ പോലും കെൽപ്പില്ലാത്ത പ്രസ്ഥാനത്തിന്റെ നേതാവാണ് താനെന്ന് പിണറായി മനസ്സിലാക്കണം. ഏത് നിമിഷവും ചിതയിലേക്ക് എടുക്കാവുന്ന അവസ്ഥയാണ് പിണറായിയുടെ പാർട്ടിക്ക്.
കഴിഞ്ഞ 90 വർഷമായി ഇരു കാലിലും നിവർന്ന് നിന്നാണ് ആർഎസ്എസ് പ്രവർത്തിച്ചത്. അതേ കാലയളവിൽ തന്നെ പ്രവർത്തനം തുടങ്ങിയ സിപിഎമ്മിന്റെ അവസ്ഥ ഇങ്ങനെയായത് എന്തുകൊണ്ടാണെന്ന് വിലയിരുത്താൻ തയ്യാറാകണം. ആരെയും ഭീഷണിപ്പെടുത്തുന്ന രീതി ആർഎസ്എസിനില്ല. പേടിയില്ലാത്തവർ എന്തിനാണ് നിയമസഭയിൽ ഉൾപ്പെടെ വിലപിക്കുന്നതെന്നും എംടി രമേശ് പ്രസ്താവനയിൽ ചോദിച്ചു.