കോഴിക്കോട്: ഫറോഖിൽ ബി.ജെ.പി മണ്ഡലം കമ്മറ്റിയംഗത്തിന് നേരേ ഒരു സംഘത്തിന്റെ ആക്രമണം. ഹിന്ദു ഐക്യവേദിയുടെ താലൂക്ക് സെക്രട്ടറി കൂടിയായ ശശിധരൻ മാടാംകുല്ലന്റെ ഫോട്ടോസ്റ്റാറ്റ് ഷോപ്പിന് നേരെയാണ് പ്രകോപനമില്ലാതെ ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. ശശിധരൻ നടത്തുന്ന ഫോട്ടോസ്റ്റാറ്റ് ഷോപ്പിലെത്തിയ സംഘം ഉപകരണങ്ങൾ നശിപ്പിച്ചു. പരിക്കേറ്റ ശശിധരനെ സമീപത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെ കണ്ടാലറിയാവുന്ന സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സി.പി.എം അക്രമങ്ങൾക്കെതിരേ യുവമോർച്ചയുടെ പേരിൽ നോട്ടീസുകൾ പ്രിന്റ് ചെയ്തതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഇവർ പറയുന്നു.
നേരത്തെ പല തവണ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് അതിക്രമങ്ങളുണ്ടായിരുന്നെങ്കിലും പൊലീസ് നടപടി സ്വീകരിക്കാതിരുന്നതാണ് പ്രശ്നം രൂക്ഷമാകാൻ കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്തു നിന്നുയരുന്നത്.