ശ്രീനഗർ: ജമ്മു കശ്മീരിലെ ജില്ലാ ജയിലിൽ നടത്തിയ പരിശോധനയിൽ ജയിലധികൃതർക്കു കണ്ടെത്താനായത് 16 മൊബൈൽ ഫോണുകൾ. ജയിലിൽ കഴിയുന്ന കൊടും ഭീകരരും, വിഘടനവാദികളും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഉപയോഗിച്ചു വന്നിരുന്ന ഫോണാണിതെന്ന് പൊലീസ് കണ്ടെത്തി. താഴ്വരയിൽ തുടർന്നു പോന്നിരുന്ന അശാന്തിയുടെ നിയന്ത്രണ കേന്ദ്രവും ഇവിടെ നിന്നു തന്നെയായിരുന്നെന്നാണ് പൊലീസ് കരുതുന്നത്.
പിടിച്ചെടുത്ത ഫോണുകളിൽ നിന്നും വാട്ട്സ് ആപ്പ് ഉപയോഗിച്ച് പാകിസ്ഥാനിലേക്ക് നിരവധി കോളുകൾ പോയതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇതിലെ ഡാറ്റ ഡീകോഡ് ചെയ്യാനുളള ശ്രമത്തിലാണ് പൊലീസ്. എൻഡ് ടു എൻഡ് എങ്ക്രിപ്ഷൻ സംവിധാനമുളള വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ഡീകോഡ് ചെയ്യുക ശ്രമകരമാണ്. അതേസമയം അതിൽ സ്വീകരിച്ചതും, അതിൽ നിന്ന് അയച്ചതുമായ സന്ദേശങ്ങൾക്കു വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് വിവരം. എന്തായാലും പാകിസ്ഥാനിൽ നിന്നുളള നമ്പരുകളിലേക്ക് ഇവർ നിരന്തര സമ്പർക്കം പുലർത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. കശ്മീരിൽ തുടർന്നു വന്നിരുന്ന കലാപങ്ങൾക്ക് നേതൃത്വം കൊടുക്കാൻ വിഘടനവാദികൾക്ക് സഹായകമായതും ഈ മൊബൈൽ ഫോൺ ശൃംഖല തന്നെയാണെന്നാണ് വിവരം.
പിടിച്ചെടുത്തതിൽ രണ്ടു ഫോണുകൾ ഉപയോഗിച്ചിരുന്നത് വിഘടനവാദി നേതാവായ മസറത്ത് ആലം എന്നയാളിൽ നിന്നാണ്. 2010ൽ കശ്മീരിലെ സിവിലിയൻ കലാപത്തിന് നേതൃത്വം നൽകിയത് ഇയാളാണ്. 2015ൽ ജയിൽ മുക്തനായ ഇയാൾ കശ്മീരിൽ പാകിസ്ഥാൻ അനുകൂല റാലി സംഘടിപ്പിക്കുകയും, പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തതിനേത്തുടർന്ന് കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം വീണ്ടും അറസ്റ്റിലാവുകയായിരുന്നു.
ഇയാളിൽ നിന്നും നിർണ്ണായകമായ മറ്റു ചില രേഖകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇവ പരിശോധിച്ചു വരികയാണെന്നും നിയമപരമായ തുടർനടപടികളെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച്ച ഒരു ജയിൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന ഭീകരവാദികൾ അവിടെ പരിശോധന നടത്തുകയും, ഉദ്യോഗസ്ഥന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഉദ്യോഗസ്ഥന്റെ കാർ അഗ്നിക്കിരയാക്കിയ ശേഷമാണ് ഭീകരർ മടങ്ങിയത്. ഇതിനേത്തുടർന്നാണ് ജയിൽപ്പുളളികളെ കൂടുതൽ കർശനമായി നിരീക്ഷിക്കാനാരംഭിച്ചതെന്നാണ് വിവരം. ഏതാനും ആഴ്ചകൾക്കുളളിൽ ഭീകരവാദികൾ ഭവനഭേദനം നടത്തുന്ന മൂന്നാമത്തെ സംഭവമായിരുന്നു ഇത്.