തിരുവനന്തപുരം: സർക്കാരിന്റെ അനുവാദമില്ലാതെ കുരിശ് പൊളിക്കൽ പോലുളള നടപടികളുമായി മുന്നോട്ടു പോയാൽ റവന്യൂ ഉദ്യോഗസ്ഥർ വേറേ പണി നോക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാറിൽ അനധികൃതമായി കയ്യേറിയ സർക്കാർ ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ അടക്കമുളള ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു കയ്യേറ്റക്കാരെ പിന്തുണയ്ക്കുന്ന നിലയിലുളള മുഖ്യമന്ത്രിയുടെ പ്രകടനം. സർക്കാർ ജോലിയിൽ തുടരാൻ കഴിയുമെന്ന് ഇത്തരം ഉദ്യോഗസ്ഥർ കരുതേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭവിഷ്യത്ത് നേരിടേണ്ടി വരുന്നത് ആരാണെന്ന് ഓർക്കണം. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന താനോ, പൊലീസോ അറിയാതെയാണ് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഇടുക്കി ജില്ലക്കാരനായ തന്നെ മണ്ടനാക്കാൻ ശ്രമിക്കരുതെന്ന് സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനോട് വൈദ്യുതമന്ത്രി എം.എം മണി പറഞ്ഞു. തന്നിഷ്ടപ്രകാരമാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും, തന്നെ അറിയിക്കാതെയാണ് നടപടികൾ സ്വീകരിക്കുന്നതെന്നും എം.എം മണി ആക്ഷേപിച്ചു. ബി.ജെ.പിക്കു വേണ്ടിയാണ് കുരിശു നീക്കം ചെയ്തതെന്നാണ് മണി യോഗത്തിൽ ആരോപണമുന്നയിച്ചത്.
എന്നാൽ ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകാൻ യോഗത്തിൽ അവസരം നൽകിയില്ല. സർക്കാർ ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിച്ചത് തെറ്റാണെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെയും, വൈദ്യുതമന്ത്രിയുടെയും യോഗത്തിലെ നിലപാട്.