കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ ഇടതു തൊഴിലാളി സംഘടനയായ സി.ഐ.ടി.യു രംഗത്ത്. കോട്ടയം കുമരകം കെ.ടി.ഡി.സി റിസോര്‍ട്ട് ഒരു വര്‍ഷത്തേക്ക് അടച്ചിടാനുളള തീരുമാനത്തിനെതിരെയാണ് സി.ഐ.ടി.യു അംഗങ്ങളായ ജീവനക്കാരുടെ സമരം. സ്വകാര്യ റിസോർട്ടുകളെ സഹായിക്കാനാണ് നീക്കമെന്ന് തൊഴിലാളികൾ ആരോപിച്ചു.
കുമരകത്ത് കെ.ടി.ഡി.സി റിസോര്‍ട്ട് പുനരുദ്ധാരണ പ്രവര്‍ത്തനത്തിനായി ഒരു വര്‍ഷത്തേക്ക് അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. 17 വര്‍ഷത്തിലധികമായി ഇവിടുത്തെ ഗാര്‍ഡനിംഗ്, ഹൗസ് കീപ്പിംഗ് മേഖലയില്‍ ജോലിചെയ്തു വരുന്ന 42 തൊഴിലാളികളെയാണ് ഈ തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. തുടർന്നാണ് ടൂറിസം വകുപ്പിന് കീഴിലുളള കെ.ടി.ഡി.സി.യുടെ തീരുമാനത്തിനെതിരെ ഇടതുപക്ഷ തൊഴിലാളി സംഘടന തന്നെ രംഗത്തെത്തിയത്.
ഘട്ടം ഘട്ടമായി നവീകരണ നടപടികള്‍ നടത്തിയാല്‍ ബസിനസിന് കോട്ടം തട്ടാതെ മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് തൊഴിലാളികളുടെ പക്ഷം. ഇതെല്ലാം അവഗണിച്ചുളള ഉദ്യാഗസ്ഥ നീക്കം സ്വകാര്യ റിസോര്‍ട്ടുകളെ സഹായിക്കാനാണെന്ന ആരോപണമുയർത്തിയാണ് സി.ഐ.ടി.യു സമരവുമായി രംഗത്തെത്തിയത്.
വിനോദസഞ്ചാരികളെ മാത്രം കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന ഹൗസ് ബോട്ട്, ടാക്സികള്‍, അനുബന്ധ തൊഴില്‍മേഖലകള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെയും റിസോര്‍ട്ട് അടച്ചിടാനുളള തീരുമാനം കടുത്ത പ്രതിന്ധിയിലേക്ക് തള്ളിവിടും.