തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. ജലസംഭരണികളിൽ ജലനിരപ്പ് പതിവിന് വിവരിതമായി താഴ്ന്നു. ശക്തമായ നീരൊഴുക്ക് ഉണ്ടായില്ലെങ്കിൽ ഇടുക്കിയിൽ ദിവസങ്ങൾക്കുള്ളിൽ വൈദ്യുത ഉത്പ്പാദനം നിലയ്ക്കും.
മന്ത്രി എം.എം മണിയ്ക്ക് മാത്രമല്ല അദ്ദേഹത്തിന്റെ വകുപ്പിനും ഇത് നല്ലകാലമല്ല. ഇന്നത്തെ സ്ഥിതിവിവരം അനുസരിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയിലാണ്. 31 അടികൂടി ജലനിരപ്പ് താഴ്ന്നാല്‍ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം പൂര്‍ണമായും നിലയ്ക്കും എന്നതാണ് അവസ്ഥ.
പരമാവധി 28 ദിവസംകൂടി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഇപ്പോൾ അണക്കെട്ടിലുള്ളൂ. ബുധനാഴ്ചത്തെ ജലനിരപ്പ് 2312.32 അടിയായിരുന്നു. 2280 അടിയില്‍ ജലനിരപ്പ് താഴ്ന്നാൽ മൂലമറ്റം പവര്‍ഹൗസിലേക്ക് വെള്ളംകൊണ്ടുപോകുന്ന ടണലിന് താഴെയാകും. പിന്നീട് വൈദ്യുതി ഉത്പാദനം സാദ്ധ്യമല്ല.
സംസ്ഥാനത്തെ വൈദ്യുതിയുപഭോഗം വര്‍ധിച്ചതിനാല്‍ നിലവില്‍ ദിവസം എട്ട് ദശലക്ഷം യൂണിറ്റിലധികം വൈദ്യുതിയാണ് ഇടുക്കിയില്‍നിന്ന് ഉത്പാദിപ്പിക്കുന്നത്. നിലവിൽ ജലനിരപ്പ് കുറവായതിനാല്‍ വൈദ്യുതിയുത്പാദനം കുറച്ച് ജലനിരപ്പ് നിലനിര്‍ത്തുകയായിരുന്നു. സംസ്ഥാനത്ത് ഇന്നലത്തെ മൊത്തം വൈദ്യുതിയുപഭോഗം 77.579 ദശലക്ഷം യൂണിറ്റാണ്.
എല്ലാ വൈദ്യുതി പദ്ധതിയില്നിന്നുമായി ഉത്പാദിപ്പിച്ചത് 15.2412 ദശലക്ഷം യൂണിറ്റും. ഇതില്‍ ഇടുക്കിയിലെ ഉത്പാദനം 7.2068 ദശലക്ഷം യൂണിറ്റ്. 62.3378 ദശലക്ഷം യൂണിറ്റ് വൈദ്യുതി മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങി. ജലനിരപ്പ് ഇതിലധികം താഴ്ന്നത് 1976-ലും 1996-ലും മാത്രമായിരുന്നു.