തിരുവനന്തപുരം: ഡിജിപി നിയമനം വൈകുന്നതിനെ ചൊല്ലി സെൻകുമാർ സുപ്രീം കോടതിയിലേക്ക്. തിങ്കളാഴ്ച കോടതിയലക്ഷ്യ ഹർജി നൽകാനാണ് നീക്കം. ഡിജിപി നിയമനം സംസ്ഥാന സര്‍ക്കാര്‍ മന:പൂര്‍വം വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കുക. കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം, സെന്‍കുമാറിന്റെ നിയമനത്തില്‍ സര്‍ക്കാര്‍ ഹരീഷ് സാല്‍വയുടെ നിയമോപദേശം തേടി. സെന്‍കുമാറിനെതിരായ ജൂണ്‍ ഒന്നിലെ സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതേ ഉത്തരവിലെ മറ്റ് തീരുമാനങ്ങള്‍ക്കും വിധി ബാധകമാണോ എന്നതാണ് ചോദ്യം.
കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിന് പുറത്തിറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ നീക്കിയത്. ശങ്കര്‍ റെഡ്ഡി, ലോക്നാഥ് ബെഹ്റ, ജേക്കബ് തോമസ് എന്നിവര്‍ക്കും അതേ ഉത്തരവിലൂടെ സ്ഥാനചലനം സംഭവിച്ചിരുന്നു. എന്നാല്‍ സെന്‍കുമാര്‍ കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഇൗ മൂന്ന് പേര്‍ക്കും വിധി ബാധകമാകുമോ എന്നാണ് സര്‍ക്കാര്‍ ആരാഞ്ഞത്.
നിയമ പ്രശ്നം ഒഴിവാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോള്‍ സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കാനാണ് നീക്കമെന്ന് നിയമവിദഗ്ദ്ധര്‍ സംശയിക്കുന്നു.
അതേസമയം സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചില്ല എന്ന സാങ്കേതികത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്ര ദിവസവും സര്‍ക്കാര്‍ ഒളിച്ചുകളി തുടര്‍ന്നത്. എന്നാല്‍ ഇന്ന് വിധിപ്പകര്‍പ്പ് ലഭിച്ചതോടെ ആ വഴിയും അടഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രത്യേക ഉത്തരവിലൂടെ ശങ്കര്‍ റെഡ്ഡിയെ മാറ്റിയാണ് പകരം ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് കൊണ്ട് വന്നത്. സെന്‍കുമാര്‍ പോലീസ് മേധാവിയായാൽ തല്‍ക്കാലത്തേക്കെങ്കിലും ബെഹ്റയെ വിജിലന്‍സില്‍ നിയമിക്കേണ്ടി വരും.