ലഖ്നൗ: അളവിൽ കൃത്രിമം കാട്ടിയ എട്ടു പെട്രോൾ പമ്പുകൾക്കെതിരേ ഉത്തർപ്രദേശിൽ നടപടി. ഉത്തർപ്രദേശ് പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് തട്ടിപ്പു പിടികൂടിയത്. പ്രത്യേക തരം ചിപ്പുപയോഗിച്ച് പെട്രോൾ ഡിസ്പെൻസറിൽ നിന്നും നൽകുന്ന ഇന്ധനത്തിന്റെ അളവിൽ കുറവു വരുത്തിയാണ് തട്ടിപ്പു നടത്തി വന്നിരുന്നത്. ഡിസ്പെൻസറിലെ മീറ്ററിൽ കൃത്യമായ അളവു തന്നെ ഉപഭോക്താവിനു കാണാൻ കഴിയുമെങ്കിലും യഥാർഥത്തിൽ അളവിൽ കുറവായിരിക്കും ലഭിക്കുക. കേവലം 3000 രൂപ മാത്രം മുതൽമുടക്കിൽ സ്ഥാപിക്കാവുന്ന ഈ ചിപ്പുപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പാണ് പമ്പുടമകൾ നടത്തി വന്നിരുന്നത്.
രവീന്ദർ എന്നു പേരായ ഒരു ഇലക്ട്രീഷ്യനാണ് ഈ ചിപ്പ് വികസിപ്പിച്ചെടുത്തത്. ആയിരത്തോളം പെട്രോൾപമ്പുകൾക്ക് ഈ ഉപകരണം രവീന്ദർ വിറ്റിട്ടുണ്ടെന്നാണ് വിവരം. അന്വേഷണത്തിനൊടുവിൽ രവീന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളോടൊപ്പം നിരവധി പെട്രോൾ പമ്പുടമകളും, ജീവനക്കാരും അറസ്റ്റിലായിട്ടുളളതായാണ് വിവരം.
സർക്കാരിന്റെ സമുചിതമായ നടപടിയിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്ന് ഉപഭോക്താക്കൾ മാദ്ധ്യമപ്രവർത്തകരോടു പ്രതികരിച്ചു. ഇത്തരം നല്ല പ്രവർത്തനങ്ങൾ തുടരാൻ സർക്കാരിനു സാധിക്കട്ടെയെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളിലും പരിശോധന തുടരണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.