കണ്ണൂർ: സിപിഎം അക്രമ ബാധിത മേഖലയിൽ ആരംഭിച്ച അഭയാർത്ഥി ക്യാമ്പിൽ അഭയം തേടിയവർക്ക് നീതി നിഷേധിച്ച് സംസ്ഥാന സർക്കാരും. അഭയാർത്ഥി ക്യാമ്പിൽ പ്രവേശിയ്ക്കപ്പെട്ടവരുടെ പരാതികൾ അന്വേഷിയ്ക്കാനോ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താനോ ഇതുവരെയും പ്രാഥമിക നടപടികൾ പോലും ആരംഭിച്ചിട്ടില്ല. സിപി എം നേതൃത്വത്തിന്റെ സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് അഭയാർത്ഥികളോടുള്ള സർക്കാർ അവഗണന.
സിപിഎം അക്രമത്തെ തുടർന്ന് സർവ്വതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിയ്ക്കാൻ പയ്യന്നൂരിൽ സർക്കാർ തയ്യാറായിരുന്നില്ല. തുടർന്ന് അക്രമത്തിനെതിരെ നിലപാടെടുത്തവർ ചേർന്ന് അഭയാർത്ഥി ക്യാമ്പ് ആരംഭിച്ചത്. പൂർണ്ണമായും വീട് നഷ്ടപ്പെട്ട പത്ത് കുടുംബങ്ങൾ അടക്കം നിരവധി പേർക്ക് ക്യാമ്പിൽ അഭയം നൽകുകയും ചെയ്തു.
എന്നാൽ അതിന് ശേഷവും അഭിയാർത്ഥികളൊട് മുഖംതിരിയ്ക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിയ്ക്കുന്നത്. പരാതി സ്വീകരിയ്ക്കാനോ നഷ്ടം തിട്ടപ്പെടുത്താനോ പോലും ഇതുവരെയും നടപടികൾ സ്വീകരിച്ചിട്ടില്ല.
അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർ കനത്ത മാനസിക സംഘർഷമാണ് അനുഭവിയ്ക്കുന്നത്. സാധാരണ ഗതിയിൽ ഇങ്ങനെയുള്ള സാഹചര്യം ഉണ്ടാകുമ്പോൾ സാമൂഹ്യ ക്ഷേമ വകുപ്പ് സമാശ്വാസ നടപടികൾ സ്വീകരിയ്ക്കും. ഇവിടെ അത് പോലും ഉണ്ടായിട്ടില്ല.
രാജ്യത്ത് ആദ്യമായാണ് രാഷ്ട്രീയ അക്രമത്തിന് ഇരയായവരെ സംരക്ഷിയ്ക്കാൻ അഭയാർത്ഥി ക്യാമ്പ് തുറക്കുന്നത്.