തിരുവനന്തപുരം : ശ്രീകാര്യം ഇടവക്കോട് മേഖല മുൻപ് തന്നെ സിപിഎം ശക്തികേന്ദ്രമാണ് . ചിട്ടയായ പ്രവർത്തനത്തിലൂടെ ബിജെപിയും ആർ.എസ്.എസും മേഖലയിൽ പിടിമുറുക്കിയതാണ് രാജേഷിന്റെ അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത് .
മുപ്പത്തിനാലുകാരനായ രാജേഷ് പ്രദേശത്ത് ഏറെ ജനകീയനായിരുന്നുവെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. രാജേഷിന്റെ പ്രവർത്തനം 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മേൽക്കൈ നേടിക്കൊടുക്കുകയും ചെയ്തിരുന്നു. സിപിഎം അനായാസം വിജയിച്ചിരുന്ന ഇടവക്കോട് വാർഡിൽ ആദ്യമായി ബിജെപി രണ്ടാമതെത്തി. 48 വോട്ടുകൾക്കാണ് ബികെപി പരാജയപ്പെട്ടത് .
സംഭവത്തിലെ പ്രധാന പ്രതിയായ മണിക്കുട്ടൻ രണ്ടു വട്ടം കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞ ഗുണ്ടയാണ് . കഴിഞ്ഞ രണ്ട് വർഷമായി പ്രദേശത്തെ സിപിഎമ്മിന്റെ പ്രധാന ഗുണ്ടയും ക്രിമിനൽ പ്രവർത്തനത്തിന്റെ തലവനുമായിരുന്നു ഇയാൾ . പ്രദേശത്ത് വളർന്നു വന്ന ആർ.എസ്.എസ് സ്വാധീനത്തെ എതിർക്കാൻ പാർട്ടി നിയോഗിച്ചത് ഇയാളെയായിരുന്നു .
ഈയടുത്ത് ശാഖയിൽ പങ്കെടുത്തതിന്റെ പേരിൽ ചില പ്രവർത്തകരെ മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിക്കുകയും വീടു കയറി ആക്രമിക്കുകയും ചെയ്തിരുന്നു . ഇതിനെതിരെ രാജേഷ് നിയമപരമായി മുന്നോട്ടു പോയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത് .
മണിക്കുട്ടനു വേണ്ടി കേസ് ഒത്തുതീർപ്പാക്കാൻ പാർട്ടി ലോക്കൽ സെക്രട്ടറി തന്നെ നേരിട്ടെത്തിയെങ്കിലും രാജേഷ് വഴങ്ങിയില്ല . ഇതാണ് തങ്ങളുടെ രാഷ്‌ട്രീയ തകർച്ചയ്‌ക്ക് കാരണക്കാരനായ രാജേഷിനെ ഇല്ലാതാക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത് .
രാത്രി ശാഖയ്‌ക്ക് ശേഷം മറ്റൊരു പ്രവർത്തകനുമൊത്ത് പാൽ വാങ്ങാൻ എത്തിയ രാജേഷിനെ ബൈക്കുകളിലെത്തിയ സംഘം കടയിൽ നിന്ന് പിടിച്ചിറക്കി വെട്ടുകയായിരുന്നു . കൈ വെട്ടിയെടുത്ത ശേഷം ദൂരെയുള്ള കടയുടെ ഭിത്തിയിലേക്ക് എറിഞ്ഞു . രണ്ടു കാലുകളിലും ആഞ്ഞു വെട്ടി . വെട്ടേറ്റ് ഇരുകാലുകളും അറ്റ് തൂങ്ങി .
ഓടിയെത്തിയവർ അടുത്തുള്ള കടയിൽ നിന്ന് ബെഡ്ഷീറ്റ് വാങ്ങി അതിലാണ് രാജേഷിനെ എടുത്ത് ആശുപത്രിയിൽ എത്തിച്ചത് . അതിനു ശേഷമാണ് മറ്റ് പ്രവർത്തകർ വെട്ടി മാറ്റിയ കയ്യുമായി ആശുപത്രിയിൽ എത്തിയത് . എന്നാൽ മാരകമായ മുറിവുകൾ മരണത്തിനു കാരണമാവുകയായിരുന്നു .