ഗുവാഹത്തി: കനത്ത മഴയിൽ എണപത്തഞ്ച് ശതമാനവും വെള്ളത്തിൽ മുങ്ങി കാസിരംഗ ദേശീയോദ്യാനം. 24 മണിക്കൂറുകളായി തോരാതെ പെയ്യുന്ന മഴ കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നു . മൂന്നു ദശകങ്ങൾക്ക് ശേഷം ഇത്രയും തീവ്രതയേറിയ ജല പ്രവാഹം ആദ്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ബ്രഹ്മപുത്രാ നദിയിൽ നിന്നുള്ള കുത്തൊഴുക്ക് മൃഗങ്ങൾ പ്രാന്ത പ്രദേശങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും എത്തപ്പെടുന്നതിന് കാരണമാകുന്നുണ്ട്. ഉദ്യാനത്തിന്റെ മിക്ക ഭാഗങ്ങളിലും ഇതിനകം 6 അടി ഉയരത്തിൽ വെള്ളം കയറിയതായി അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. ഈ അവസ്ഥ തുടർന്നാൽ ഉദ്യാനം പൂർണമായും വെള്ളത്തിനടിയിലാകും. പാർക്കിലെ മൃഗങ്ങളിൽ പ്രളയം എത്രത്തോളം ആഘാതം ഏൽപ്പിച്ചു എന്നുള്ളത് ജല നിരപ്പ് താഴ്ന്നാൽ മാത്രമേ തിരിച്ചറിയാൻ സാധിക്കൂ.
സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ 107 ജീവികൾക്കാണ് നാശം സംഭവിച്ചത്. അതിൽ 7 കാണ്ടാമൃഗങ്ങളും ഉൾപ്പെടുന്നു. ജനവാസ സ്ഥലങ്ങളിൽ എത്തപ്പെട്ടവ വാഹനങ്ങൾ ഇടിച്ചും മറ്റും കൊല്ലപ്പെടുകയും ചെയ്തു. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലമെന്ന നിലയിൽ ലോക പ്രശസ്തമാണ് കാസിരംഗ ദേശീയോദ്യാനം.