പാലക്കാട് : ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഒത്തു തീർപ്പുണ്ടായെന്ന് തൃത്താല എം.എൽ.എ വിടി ബലറാം പരസ്യമായി പറഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പൊലീസ് മേധാവിക്കും പാലക്കാട് പൊലീസ് സൂപ്രണ്ടിനും പരാതി നൽകി . ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി രാജീവാണ് പരാതി നൽകിയത്.
കേരളം കണ്ട ഏറ്റവും നിഷ്ഠുരമായ രാഷ്ട്രീയ കൊലപാതകക്കേസ് അട്ടിമറിക്കാൻ അന്നത്തെ ഭരണകക്ഷിയിലെ കോൺഗ്രസ് നേതാക്കൾ ഒത്തുതീർപ്പ് നടത്തിയിട്ടുണ്ടെന്ന് അന്ന് ഭരണപക്ഷത്തായിരുന്ന എം.എൽ.എ വിടി ബലറാം തുറന്ന് പറഞ്ഞ സാഹചര്യത്തിൽ അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊലക്കേസിനു പിന്നിലെ ഗൂഢാലോചന അട്ടിമറിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ വിടി ബലറാം എം.എൽ.എ യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചന നേരാംവണ്ണം അന്വേഷിക്കാതെ ഒത്തുതീർപ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളാർ റിപ്പോർട്ടിന്മേലുള്ള അന്വേഷണം . സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണിതെന്നും വിടി ബലറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.