തിരുവനന്തപുരം: മലയാള സിനിമാ പ്രവർത്തകര്‍ക്ക് എക്കാലത്തേക്കുമുള്ള പാഠപുസ്തകമാണ് അന്തരിച്ച സംവിധായകൻ ഐ വി ശശിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.
മലയാള സിനിമയ്ക്ക് തലപ്പൊക്കമുള്ള നടൻമാരെ നൽകിയത് ഐ വി ശശിയായിരുന്നു. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല കലാസംവിധായകൻ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വാണിജ്യ സിനിമകൾക്ക് പുതുവഴി തെളിച്ച സംവിധായകൻ എന്ന നിലയിലാകും ഐവി ശശിയെ വരുംകാലം ഓർക്കുന്നത്.
സിനിമയുടെ യഥാര്‍ത്ഥ അവകാശി സംവിധായകനാണെന്ന് ഓർമ്മിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും കയ്യൊപ്പ് പതിപ്പിക്കാൻ അദ്ദേഹത്തിനായി. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിനൊപ്പം ദു:ഖം പങ്കിടുന്നുവെന്നും കുമ്മനം പ്രസ്താവനയിൽ അറിയിച്ചു.