കൊച്ചി : മലയാളി ഡോക്ടർമാർക്ക് പൊതുജനങ്ങളേക്കാൾ ആയുസ്സ് കുറവെന്ന് പഠന റിപ്പോര്‍ട്ട്. ഡോക്ടർമാർക്കിടയിലെ പ്രധാന മരണകാരണം ഹൃദയസംബന്ധമായ തകരാറുകളും,ക്യാൻസർ എന്നിവയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ റിസർച്ച് സെല്ലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇതനുസരിച്ച് ശരാശരി ഒരു ഇന്ത്യക്കാരന്റെ ആയുസ്സ് 67.9 വയസ്സുവരെയാണ്. ഒരു ശരാശരി മലയാളിയുടേത് 74.9 വയസ്സുവരെയും എന്നാൽ ഒരു മലയാളി ഡോക്ടറുടെ ആയുസ്സ് 61.75 വയസ്സു വരെ മാത്രമാണത്രേ.
2007 മുതൽ 2017 വരെയുള്ള കാലയളവിലാണ് പഠനം നടന്നത്. ഇക്കാലയളവിൽ മരണപ്പെട്ട ഡോക്ടർമാരിൽ 87 ശതമാനം പുരുഷന്മാരും,13 ശതമാനം സ്ത്രീകളുമാണ്.
ഇവരിൽ 27 ശതമാനം പേർ ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണവും,25 ശതമാനം പേർ ക്യാൻസർ ബാധിച്ചും,2 ശതമാനം പേർ അണുബാധയാലും മരണപ്പെട്ടതായാണ് റിപ്പോർട്ട്.ശേഷിക്കുന്ന ഒരു ശതമാനം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ദേശീയ,സംസ്ഥാന ശരാശരിയേക്കാൾ താഴ്ന്ന മലയാളി ഡോക്ടർമാരുടെ ആയുർ ദൈർഘ്യ റിപ്പോർട്ട് കേരളത്തിലെ മെഡിക്കൽ രംഗത്തെ ഞെട്ടിപ്പിക്കുന്നതാണ്.
ജോലിക്കിടയിൽ ഡോക്ടർമാർക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും ദീര്‍ഘ നേരത്തെ ജോലിയും രോഗികളുടെ എണ്ണക്കൂടുതലുമെല്ലാം ഡോക്ടര്‍മാരുടെ ആരോഗ്യത്തെ ബാധിക്കുന്നതായി ഐഎംഎ പ്രസിഡന്റ് കെകെ അഗർവാൾ പറഞ്ഞു.