കോഴിക്കോട് : ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പിനും രൂക്ഷ വിമർശനം. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ അമർഷം. എ.എൻ. ഷംസീറും എം.സ്വരാജും അധികാരത്തിന്റെ ശീതളച്ഛായയിൽ മയങ്ങുന്നുവെന്നും ആരോപണമുയർന്നു. ഡിവൈഎഫ്ഐ ജില്ലയിൽ നിശ്ചലമെന്നും വിമർശനം..
കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബെറിഞ്ഞെന്ന് ആരോപിച്ച് ജില്ലയിൽ വ്യാപക ആക്രമണങ്ങൾ സിപിഎം നടത്തിയിരുന്നു. ബിജെപി-ആർ.എസ്.എസ് കാര്യാലയങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്തു . എന്നാൽ ആറുമാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടികൂടാൻ പോലീസിനു കഴിഞ്ഞില്ല. ജില്ലാ ഓഫീസ് ആക്രമണം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണെന്ന ബിജെപിയുടെ വാദം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് വിമർശനം.
ഗെയിൽ സമരം കൈകാര്യം ചെയ്ത രീതിക്കെതിരെയും വിമർശനങ്ങൾ ഉയർന്നു. സമരം തീവ്രനിലപാടുകാർ ഹൈജാക്ക് ചെയ്തത് തടയാൻ കഴിഞ്ഞില്ല.സമരം വികസന വിരോധികളുടേതാണെന്നും സമരക്കാരുടെ വിരട്ടൽ വിലപ്പോവില്ല എന്നതടക്കവുമുള്ള മുഖ്യമന്ത്രിയുടെ യുദ്ധസമാന പ്രസ്താവനകൾ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു . സമരം രമ്യമായി പരിഹരിക്കാൻ പ്രാദേശിക തലത്തിൽ ഇടപെടലുണ്ടാവണമായിരുന്നു . എന്നാൽ നേതാക്കളുടെ പ്രസ്താവനകൾ സമരക്കാരോടുള്ള പോർവിളി പോലെയായെന്നാണ്` വിമർശനം.
ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ അധികാര ദുർവിനിയോഗത്തിനെ തുടർന്ന് വന്ന വാർത്തകൾ ചൂണ്ടിക്കാട്ടിയും വിമർശനങ്ങൾ ഉയർന്നിരുന്നു.