കണ്ണൂർ: സിപിഎമ്മുകാർ വെട്ടിക്കൊന്ന യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന് സിപിഎമ്മിന്റെ വധഭീഷണിയുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സിപിഎം പ്രവർത്തകർ എടയന്നൂരിൽ നടത്തിയ പ്രകടനത്തിലാണ് വധഭീഷണി മുഴക്കിയത്.
ഞങ്ങളോട് കളിച്ചവരാരും സ്വന്തം വീട്ടിൽ മരിച്ചിട്ടില്ലെന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് സിപിഎം പ്രവർത്തകർ വിളിക്കുന്നത്. ശുഹൈബിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും പ്രകടനത്തിൽ മുദ്രാവാക്യം വിളിക്കുന്നുണ്ട്.
https://www.youtube.com/watch?v=v9KFsN5bvxU
മട്ടന്നൂരിലെ മുതിർന്ന സിപിഎം നേതാക്കൾ അടക്കം പങ്കെടുത്ത പ്രകടനത്തിലാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള മുദ്രാവാക്യങ്ങൾ വിളിക്കുന്നത്. കെഎസ് യു- എസ്എഫ്ഐ സംഘർഷത്തെത്തുടർന്ന് ശുഹൈബ് 14 ദിവസം റിമാൻഡിലായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ശുഹൈബ് കൊല്ലപ്പെടുന്നത്.
മുൻപും സിപിഎമ്മുകാർ രാഷ്ട്രീയ എതിരാളികളെ കൊല്ലുന്നതിന് മുൻപ് കൊലവിളിയും കൊലപാതകത്തിന് ശേഷം ആഹ്ലാദ പ്രകടനവും നടത്തിയിട്ടുണ്ട്.
പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയതിന് ശേഷം സിപിഎമ്മുകാർ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. അന്ന് സിപിഎം പ്രകടനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ വീഡിയോ വ്യാജമാണെന്ന് തെളിയിക്കാൻ പൊലീസിനായില്ല.