മെഡിക്കൽ പരിശോധനകളുടെ മറവിൽ സ്ത്രീകളിൽ നിന്നും സ്പൈനൽ ഫ്ലൂയ്ഡ് ശേഖരിച്ച് വിൽപ്പന നടത്തുന്ന പാകിസ്ഥാൻ മാഫിയ സംഘം രംഗത്ത്.
പന്ത്രണ്ടോളം സ്ത്രീകളിൽ നിന്നാണ് പരിശോധനകളുടെ മറവിൽ സംഘം ഫ്ലൂയ്ഡ് ശേഖരിച്ച് വൻ വിലക്ക് വിൽപ്പന നടത്തിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
പാക് അധീന പഞ്ചാബിലെ ഹഫീസാബാദ് ജില്ലയിലെ സർക്കാർ ഉദ്യേഗസ്ഥരായ സ്ത്രീകളാണ് തട്ടിപ്പിനിരയായത്.
ഹഫീസാബാദ് സർക്കാർ വിവാഹ ധനസഹായം നൽകുമെന്നും അതിലേക്കായി മെഡിക്കൽ പരിശോധകളുടെ അടക്കം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പിന്റെ തുടക്കം.
പരിശോധനകൾക്കായി ജില്ലാ ഹെഡ്ക്വർട്ടേഴ്സ് ആശുപത്രിയിൽ എത്തിയവരോട് നട്ടെല്ലിൽ നിന്നും ദ്രാവകം കുത്തിയെടുത്ത് പരിശോധനക്കായി അയക്കണമെന്നും,ആ റിപ്പോർട്ട് കൂടി സർക്കാരിനു നൽകിയാൽ മാത്രമേ വിവാഹ ധനസഹായം ലഭിക്കുകയുള്ളൂവെന്നും വിശ്വസിപ്പിച്ചു.തുടർന്ന് ഇത്തരത്തിൽ 12 ഓളം സ്ത്രീകളിൽ നിന്നും സ്പൈനൽ ഫ്ലൂയ്ഡ് ശേഖരിച്ച് വിൽപ്പന നടത്തി.
ഇത്തരത്തിൽ പരിശോധനക്കായെത്തിയ 17 കാരി അവശനിലയിൽ വീട്ടിലെത്തിയതോടെ പിതാവ് കാര്യങ്ങൾ അന്വേഷിക്കുകയും ,പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജില്ലാ ഹെഡ്ക്വർട്ടേഴ്സ് ആശുപത്രിയുമായി ബന്ധപ്പെട്ട നാലു പേരെ കസ്റ്റഡിയിലെടുത്തു.
സ്പൈനൽ ദ്രാവകം ശേഖരിച്ചതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും സംഭവത്തിനു പിന്നിൽ വൻ മാഫിയ ഉണ്ടെന്നും വിശദമായ അന്വേഷണം നടത്തി വരുകയാണെന്നും റീജിയണൽ പൊലീസ് ഓഫീസർ അഷ്റഫ് അഹമ്മദ് ഖാൻ പറഞ്ഞു.
തലച്ചോറിലും സുഷുമ്നവിലും ചുറ്റുപാടും കണ്ടെത്തുന്ന സുതാര്യമായ ദ്രാവകമാണ് സുഷുമ്ന ദ്രാവകം. ഇത് സുഷുമ്നാ നാഡിക്കുള്ളിലേക്ക് ഒരു സൂചി കടത്തി വിട്ട് വേർതിരിച്ചെടുക്കാവുന്നതാണ്.
സാധാരണയായി ഒരു വ്യക്തിയിൽ രോഗം കണ്ടുപിടിക്കാൻ സഹായിക്കുന്നതിന് മാത്രമാണ് ഇത് ചെയ്യുന്നത്.