കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവർ സിപിഎം പ്രവർത്തകർ തന്നെയെന്ന് സ്ഥിരീകരിച്ച് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്.
അറസ്റ്റിലായവർ ഡമ്മി പ്രതികളാണെന്നും,ഇവരെ സിപിഎം ഹാജരാക്കിയതാണെന്നുമുള്ള ആരോപണം പൂർണ്ണമായും തെറ്റാണ്.പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് രാജേഷ് ദിവാന് വിവരങ്ങള്‍ വ്യക്തമാക്കിയത്.
അറസ്റ്റിലായവർക്ക് സിപിഎമ്മുമായി ബന്ധമുണ്ട്.അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്.പൊലീസിലുള്ള ആരെങ്കിലും ഇവരെ സഹായിക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കും.
കൊലപാതകം ആസൂത്രണം ചെയ്തതിൽ ഗൂഢാലോചനയുണ്ട്.പൊലീസിന് അത് തെളിയിക്കാൻ സാധിക്കുമെന്നും രാജേഷ് ദിവാൻ പറഞ്ഞു.
അറസ്റ്റിലായ രണ്ട് പേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 55 സ്ഥലത്ത് പരിശോധന നടത്തി. ബാക്കിയുള്ള പ്രതികളും ഉടൻ പിടിയിലാകും.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയാൽ കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാം.പൊലീസ് അതിന് എതിരല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഷുഹൈബ് വധക്കേസിലെ പ്രതികൾ സിപിഎമ്മുകാരല്ലെന്നും പ്രതികൾ സിപിഎം പ്രവർത്തകരാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഇതിനെ പാടെ തള്ളുന്നതാണ് ഡിജിപിയുടെ വെളിപ്പെടുത്തൽ